മഹാരാഷ്ട്രയിൽ വിശ്വാസ വോട്ടെടുപ്പ്, ഉദ്ധവ് വീഴുമോ?

മുംബൈ/ മഹാരാഷ്ട്രയിൽ വിമതനീക്കത്തെ തുടർന്ന് പ്രതിസന്ധിയിലായ ഉദ്ധവ് താക്കറെ സർക്കാറിനോട് വ്യാഴാഴ്ച വിശ്വാസ വോട്ടെടുപ്പ് നടത്താൻ ഗവർണർ ഭഗത്സിങ് കോശിയാരിയുടെ നിർദേശം. വിശ്വാസ വോട്ടെടുപ്പ് നടത്താൻ പ്രത്യേക സമ്മേളനം വിളിച്ചുചേർക്കാനും സഭ നടപടികൾ ചിത്രീകരിക്കാനും ഗവർണർ ആവശ്യപ്പെട്ടു.

വ്യാഴാഴ്ച രാവിലെ 11ന് ചേരുന്ന സഭയുടെ അജണ്ട വിശ്വാസ വോട്ടെടുപ്പ് മാത്രമായിരിക്കണമെന്നും വൈകീട്ട് അഞ്ചിനകം നടപടികൾ പൂർത്തിയാ ക്കണമെന്നും ഗവർണർ നിർദേശിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം വളരെ അസ്വസ്ഥതപ്പെടുത്തുന്ന ചിത്രമാണ് നൽകുന്നത്. മഹാവികാസ് അഘാഡി സർക്കാരിൽനിന്ന് പുറത്തുപോകാൻ 39 എം.എൽ.എമാർ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. ഏഴ് സ്വതന്ത്ര എം.എൽ.എമാരും പിന്തുണ പിൻവലിച്ച് ഇ-മെയിൽ അ‍യച്ചു. പ്രതിപക്ഷ നേതാവ് നേരിട്ട് കണ്ട് നിലവിലെ സാഹചര്യം വിശദീകരിക്കുകയും വിശ്വാസവോട്ടെടുപ്പ് നടത്താൻ ആവശ്യപ്പെടുകയും ചെയ്തു – ഗവർണർ പഞ്ഞു.

അതേസമയം, മഹാ വികാസ് അഘാഡിയുടെ അടിക്കല്ലുകൾ ഇളക്കി നഗര മന്ത്രി ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിമതപക്ഷം മുംബൈയിലേക്ക് എത്തുന്നുണ്ട്. അവർ വിശ്വാസവോട്ടെടുപ്പിൽ പങ്കെടുക്കാനായാണ് എത്തുന്നത്. 55 ശിവസേന എം.എൽ.എമാരിൽ 40 ഓളം പേർ ഗുഹവതിയിലെ ഹോട്ടലിൽ തമ്പടിച്ച ഷിൻഡെ പക്ഷത്തിനൊപ്പമാണുള്ളത്. 10ഓളം സ്വതന്ത്രരും വിമത ക്യാമ്പിലുണ്ട്. 50 എം.എൽ.എമാരുമായി താൻ മുംബൈയിലെത്തുമെന്ന് ഷിൻഡെയും അറിയിച്ചു കഴിഞ്ഞു.

പ്രതിസന്ധിയിലായ ശിവസേന, എൻ.സി.പി, കോൺഗ്രസ് സഖ്യം മഹാ വികാസ് അഘാഡിയുടെ അവസാന പ്രതീക്ഷകളും തകരുന്ന കാഴ്ചയാണ്. ശിവസേനയിലേക്ക് മടക്കമില്ലെന്നും ബി.ജെ.പിയെ പിന്തുണക്കുമെന്നുമുളള സൂചനയാണ് നഗര മന്ത്രി ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിമതപക്ഷം തങ്ങളുടെ നിലപാട് കടുപ്പിച്ചു കൊണ്ട് നൽകിയിരിക്കുന്നത്. അവസാന ശ്രമമെന്നപോലെ ചൊവ്വാഴ്ച മുഖ്യമന്ത്രിയും ശിവസേന അധ്യക്ഷനുമായ ഉദ്ധവ് താക്കറെ വിമതരോട് മടങ്ങിവരാൻ വൈകാരികമായി അഭ്യർഥിച്ചെങ്കിലും യാതൊരു ഫലവും ഉണ്ടായിട്ടില്ല.

ശിവസേന തലവൻ എന്ന നിലയിൽ ശിവസൈനികരുടെ മുഴുവൻ കുടുംബത്തിന്റെയും തലവനാണു താനെന്നും കെണിയിൽ പെടരുതെന്നും നിങ്ങളുടെയും കുടുംബത്തിന്റെയും ഭാവിയിൽ ആശങ്കയുണ്ടെന്നും ആണ് ഉദ്ധവ് ഒടുവിൽ പറഞ്ഞിരിക്കുന്നത്. എന്നാൽ, വിമതപക്ഷം അത് ചെവിക്കൊണ്ടില്ല. വിമതരിൽ പകുതിയോളം പേർ തങ്ങളുമായി സമ്പർക്കം പുലർത്തുന്നുവെന്ന ഔദ്യോഗിക പക്ഷത്തിന്റെ വാദം ഏക്നാഥ് ഷിൻഡെ തള്ളുകയായിരുന്നു.

55 ശിവസേന എം.എൽ.എമാരിൽ 39 പേർ ഷിൻഡെക്ക് ഒപ്പമാണ്. ഇതുവരെ അഘാഡിയെ പിന്തുണച്ച 11ഓളം സ്വതന്ത്രരും വിമത ക്യാമ്പിലുണ്ട്. വിമതരെ പൂർണമായും പൊളിക്കാൻ സാധിച്ചിട്ടില്ലെങ്കിൽ ഉദ്ധവ് സർക്കാറിന് വിശ്വാസവോട്ടിൽ പിടിച്ചുനിൽക്കാൻ കഴിയില്ല. 16 എം.എൽ.എമാരാണ് ഔദ്യോഗികപക്ഷത്തുള്ളത്. എൻ.സി.പിയുടെ 52ഉം കോൺഗ്രസിലെ 44ഉം ശേഷിച്ച അഞ്ച് സ്വതന്ത്രരും ചേർന്നാൽ 117 പേരെ അഘാഡിയിലുള്ളൂ. 145 ആണ് കേവലഭൂരിപക്ഷത്തിന് ആവശ്യം. എട്ട് സ്വതന്ത്രരടക്കം 114 പേരാണ് ബി.ജെ.പിക്കുള്ളത്. ഷിൻഡെ പക്ഷത്തെ 16 പേരെ അയോഗ്യരാക്കിയാലും ശേഷിച്ച 34 പേരുടെ പിന്തുണയുണ്ടെങ്കിൽ ബി.ജെ.പിക്ക് ഭരണം പിടിക്കാനാകും.