പിടി ഉഷയെ അവഹേളിച്ച എളമരം കരീം മാപ്പ് പറയണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍

രാജ്യസഭാംഗമായി നാമനിര്‍ദേശം ചെയ്ത പിടി ഉഷയെ അവഹേളിച്ച എളമരം കരീം എംപി മാപ്പ് പറയണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. പിടിഉഷയെ അപമാനിച്ചതിലൂടെ കരീമിലൂടെ കമ്മ്യൂണിസ്റ്റുകാരുടെ മനസ്സിലെ മാലിന്യമാണ് വീണ്ടും വെളിവാക്കിയത്. നാമനിര്‍ദേശം ബിജെപിയോട് അനുകൂലമായി നിന്നതിനുള്ള പ്രതിഫലമാണെന്ന മട്ടില്‍ എളമരം കരിം നടത്തിയ പ്രസ്താവന ഇന്ത്യയുടെ അഭിമാനതാരത്തെ ഇകഴ്ത്തിക്കാട്ടലാണെന്നും വി മുരളിധരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

പിടി ഉഷ ഇന്ത്യന്‍ കായികമേഖലയ്ക്ക് നല്‍കിയ സംഭാവന എത്രയെന്ന് എളമരംകരീമിന് അറിയില്ലായിരിക്കാം. പക്ഷേ മലയാളിക്ക് ഉഷയുടെ യോഗ്യതയെക്കുറിച്ച് ചോദ്യങ്ങളോ സംശയങ്ങളോ കാണില്ല. നിലവാരമില്ലാത്ത പരാമര്‍ശം പിന്‍വലിച്ച് എംപി മാപ്പുപറയുക തന്നെ വേണം. പിടി ഉഷയെ അവഹേളിച്ച എളമരം കരീം മാപ്പുപറയണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.

വിരമിച്ച ശേഷം പരിശീലകയുടെ കുപ്പായമണിഞ്ഞപ്പോഴും പിടി ഉഷ കായികമേഖലയോട് പുലര്‍ത്തിയ പ്രതിബദ്ധതയ്ക്കും സമര്‍പ്പണത്തിനുമുള്ള അംഗീകാരമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. രാജ്യസഭാ എംപി എന്ന നിലയില്‍ കായികലോകത്തിന് പുതിയ ചിന്തകളും നിര്‍ദേശങ്ങളും പകരാന്‍ ഉഷയ്ക്ക് കഴിയുമെന്നത് തീര്‍ച്ചയാണെന്നും വി മുരളിധരന്‍ പറഞ്ഞു.