അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ വധ ഭീഷണി മുഴക്കിയ കേസ്; ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ വധ ഭീഷണി മുഴക്കിയ കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ശ്രമിച്ചതായി സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നു. ഈ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇത് ഗുരുതര കുറ്റകൃത്യമാണെന്ന വിലയിരുത്തലിലാണ് ദിലീപിനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.

അതേസമയം ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും കേസ് കള്ളക്കഥയാണെന്നും ദിലീപ് അറിയിച്ചിരുന്നു. ദിലീപും സഹോദരൻ അനൂപും സഹോദരി ഭർത്താവ് സുരാജും ഹൈക്കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. വ്യാജരേഖയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ബൈജു പൗലോസിനെ വിസ്തരിക്കുന്നത് ഒഴിവാക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്നും പിന്നിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ദിലീപ് കോടതിയിൽ പറഞ്ഞിരുന്നു.

ദിലീപിന് വേണ്ടി കോടതിയിൽ ഹാജരാകേണ്ടിയിരുന്ന അഭിഭാഷകന് കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് കേസ് പരിഗണിക്കുന്നത് ഇന്നത്തേയ്‌ക്ക് മാറ്റിവെയ്‌ക്കുകയായിരുന്നു. വെള്ളിയാഴ്‌ച്ച വരെ അറസ്റ്റ് ചെയ്യരുതെന്നും നിർദ്ദേശമുണ്ടായിരുന്നു. അതേസമയം ഇന്നലെ ദിലീപിന്റെ വീട്ടിലും ഓഫീസിലും സഹോദരന്റെ വീട്ടിലും ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തി.