വിജയ് ബാബു പരാതിക്കാരിയായ നടിക്ക് ഒരുകോടി വാഗ്ദാനം ചെയ്തു.

 

കൊച്ചി/ ഒളിവില്‍ കഴിയവെ നടനും നിര്‍മാതാവുമായ വിജയ് ബാബു പരാതിക്കാരി യായ നടിക്ക് ഒരുകോടി വാഗ്ദാനം ചെയ്തു. ഒരു ഓൺലൈനിനു നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അതിജീവിതയുടെ വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നത്. ഒരു കോടി രൂപയാണ് തനിക്ക് വിജയ് ബാബു വാഗ്ദാനം ചെയ്തത് എന്നും എന്നാല്‍ താന്‍ അത് നിരസിച്ചു എന്നും നടി പറഞ്ഞിരിക്കുന്നു.

‘വേണമെങ്കില്‍ തനിക്ക് ആ പൈസ വാങ്ങി സുഖമായി ജീവിക്കാമായിരുന്നു. എന്നാല്‍ തന്റെ അനുഭവം നേരിടുന്ന സമാനരായ പെണ്‍കുട്ടികള്‍ക്ക് വേണ്ടിയാണ് തന്റെ പോരാട്ടമെന്നും അതില്‍ നിന്നും പിന്നോട്ടില്ല എന്നും അതിജീവിത വ്യക്തമായ്ക്കുന്നു. ശാരീരികമായും മാനസികമായും ലൈംഗികമായും ഉപദ്രവിച്ച ഒരാള്‍ ഒന്നും സംഭവിച്ചിട്ടില്ല എന്ന മട്ടില്‍ ജീവിക്കുന്നത് ആത്മാഭിമാനമുള്ള ഒരു സ്ത്രീക്കും കണ്ടുനില്‍ക്കാന്‍ കഴിയില്ല’ നടി പറഞ്ഞിരിക്കുന്നു.

‘അത്തരമൊരു സാഹചര്യത്തിലാണ് ഞാൻ വിജയ് ബാബുവിനെതിരെ പരാതി നല്‍കിയത്. പരാതിയില്‍ നിന്ന് ആരും എന്നെ പിന്തിരിപ്പിക്കരുത് എന്നതിനാല്‍ വീട്ടുകാര്‍ പോലും അറിയാതെയാണ് പരാതി നല്‍കിയത്. അഭിഭാഷകയോട് സംസാരിച്ചപ്പോള്‍ ഇതിന്റെ എല്ലാ റിസ്‌കുകളും വ്യക്തമായി ബോധ്യപ്പെടുത്തി തരുകയും ചെയ്തിരുന്നതാണ്.’ നടി പറഞ്ഞു.

‘സിനിമ പോയാലും കുഴപ്പമില്ല. ചൂഷണം ചെയ്ത ഒരാളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം എന്നതായിരുന്നു എന്റെ തീരുമാനം. എന്നെ മാത്രമല്ല, സിനിമയെ തന്നെ ദുരുപയോഗം ചെയ്ത ഒരാള്‍ക്കെതിരേയാണ് താന്‍ രംഗത്തിറങ്ങിയിരിക്കുന്നത്. അയാള്‍ക്ക് പണവും സ്വാധീനവും ഉള്ളതിനാല്‍ ആരോടും എന്തും ചെയ്യാമെന്ന മനോഭാവം ഇല്ലതാവണം എന്ന് എനിക്കുണ്ടായിരുന്നു.’ നടി പറയുന്നു.

‘വിജയ് ബാബുവില്‍ നിന്ന് പലവിധ പീഡനങ്ങള്‍ നേരിട്ട താന്‍ ഈ ബന്ധത്തില്‍ നിന്ന് അകലാന്‍ ശ്രമിച്ചിരുന്നതാണ്. എന്നാല്‍, നീ ഇനി സിനിമാ മേഖലയില്‍ നിലനില്‍ക്കില്ല, നീ അനുഭവിക്കും, വിജയ് ബാബു ആരാണെന്ന് നിനക്കറിയില്ല എന്ന തരത്തിലുള്ള പലവിധ ഭീഷണികളുമായി അയാള്‍ മുന്നോട്ടു വരികയായിരുന്നു. ആ ഭീഷണിയാണ് പരാതി കൊടുക്കാനുള്ള തീരുമാനത്തിലേക്ക് എന്നെ എത്തിച്ചത്.’ എത്തിയത്. – നടി പറയുന്നു.

‘പരാതി കൊടുക്കുന്നതിന് മുന്‍പ് അങ്ങനെ ചെയ്യരുത് എന്ന് പറഞ്ഞ് വിജയ് ബാബു പല തവണ കെഞ്ചിയിട്ടുണ്ട്. ഞാനെന്ത് ഡീലിനും റെഡിയാണ് എന്നും പറഞ്ഞിരുന്നു. തന്റെ ആരോപണം വ്യാജമായിരുന്നെങ്കില്‍ ഈ ഡീലിന് നിന്നു കൊടുക്കുന്നതല്ലായിരുന്നോ ഏറ്റവും സൗകര്യമുള്ള കാര്യം? നടി ചോദിച്ചു. ഞാൻ ആ പാതയല്ല തിരഞ്ഞെടുത്തത്. അതിനാലാണ് ഈ കല്ലേറുകളെല്ലാം ഏറ്റു വാങ്ങുന്നത്. – അതിജീവിത വ്യക്തമാക്കുന്നു.

‘വിജയ് ബാബുവിന്റെ സിനിമയില്‍ അഭിനയിച്ചതിന് 20000 രൂപ എനിക്ക് തന്നിട്ടുണ്ട്. അല്ലാതെ യാതൊരു സാമ്പത്തിക ഇടപാടുകളും ഞങ്ങൾ തമ്മില്‍ നടന്നിട്ടില്ല. ലക്ഷങ്ങള്‍ എനിക്ക് തന്നിട്ടുണ്ടെങ്കില്‍ തെളിവ് കാണിക്കട്ടെ. ഞാന്‍ സമ്മതിക്കാം. അയാള്‍ ലൈവ് പോയത് പോലെ ഞാനും ലൈവ് പോയാല്‍ പിന്നെ അയാളും ഞാനും തമ്മില്‍ എന്താണ് വ്യത്യാസം? നടി ചോദിക്കുന്നു.

‘ഞാനൊരിക്കലും കാശിന് വേണ്ടിയല്ല അയാളുമായി ഇടപഴകിയത്. ചില മാനസിക സംഘര്‍ഷങ്ങളിലൂടെ പോയിരുന്ന നാളുകളില്‍ എന്റെ മുന്നില്‍ രക്ഷകനായി അയാള്‍ അവതരിക്കുകയായിരുന്നു. കേസ് വന്ന് വിജയ് ബാബു ദുബായില്‍ പോയ സമയത്ത് അയാളുടെ സുഹൃത്ത് വഴി കേസ് ഒതുക്കാന്‍ ഒരു കോടി രൂപ തനിക്ക് വാഗ്ദാനം ചെയ്തിരുന്നു. ഇക്കാര്യം പൊലീസിനെ അറിയിച്ചിട്ടുണ്ട്. നടി പറയുന്നു.

‘പണം വാഗ്ദാനം ചെയ്ത് ഒരുപാട് സാക്ഷികളെ വിജയ് ബാബു സ്വന്തം ഭാഗത്താക്കുന്നുണ്ട്. താരസംഘടനയായ അമ്മ അയാളെ പുറത്താക്കാത്തത് അമ്മയിലെ പല അംഗങ്ങളെയും ബ്ലാക്ക്മെയില്‍ ചെയ്തും പൈസ ഓഫര്‍ ചെയ്തതും കൊണ്ടാണെന്നും വിശ്വസിക്കുന്നു എന്നും നടി പറഞ്ഞിരിക്കുന്നു. പരാതിക്ക് ശേഷം വിജയ് ബാബു തനിക്ക് കിട്ടിയ ഒരു സിനിമയിലെ സംവിധായകനെ വിളിച്ച് അവസരം കളയാന്‍ ശ്രമിച്ചിട്ടുണ്ട്.’ – നടി പറഞ്ഞു.

‘കുക്കു പരമേശ്വരന്‍, മാലാ പാര്‍വ്വതി, ശ്വേത മേനോന്‍ എന്നിവര്‍ അന്തസ്സുള്ള സ്ത്രീകളാണ്. ഇരയുടെ പേര് വെളിപ്പെടുത്തിയ ഒരാളെ പുറത്താക്കാതെ പകരം, വിജയ് ബാബു മാറി നില്‍ക്കാമെന്ന് പറഞ്ഞിട്ടുണ്ടെന്ന് മണിയന്‍പിള്ള രാജുവിനെപ്പോലുള്ള ഒരാള്‍ പറയുന്നത് എന്തർത്ഥത്തിലാണ്’ നടി ചോദിക്കുന്നു. ‘പേര് വെളിപ്പെടുത്തി എന്ന് മാത്രമല്ല, വ്യാജമായ ആരോപണങ്ങളുന്നയിച്ചു. മിടൂ പോലുള്ള ചരിത്രപരമായ മുന്നേറ്റങ്ങളെ ഇകഴ്ത്തിക്കാണിച്ചു തുടങ്ങിയ ഒരുപാട് കുറ്റമാണ് വിജയ് ബാബു ചെയ്തിരിക്കുന്നത്.’ എന്നും നടി പറഞ്ഞു.

‘എന്റേത് വ്യാജ പരാതി ആയിരുന്നെങ്കില്‍ പൊലീസ് കേസ് അന്ന് തന്നെ അത് ക്ലോസ് ചെയ്‌തേനെ. ഫേസ്ബുക്ക് ലൈവില്‍ നല്‍കിയ മീശ പിരിച്ചുള്ള ഭീഷണിയാണ് വിജയ് ബാബു തന്നെ ഫോണ്‍ വിളിച്ചും തന്നുകൊണ്ടിരുന്നത്. നിങ്ങളെല്ലാം സാധാരണക്കാരാണ്, ഇത്രയധികം കാശുള്ള എന്നെ നിങ്ങള്‍ക്കൊന്നും ഒരു ചുക്കും ചെയ്യാന്‍ പറ്റില്ല എന്ന ഭാവമായിരുന്നു അയാൾക്ക്’. നടി ആരോപിച്ചു. ‘എന്റെ ചേച്ചിയെ വിളിച്ച് സൂയിസൈഡ് ചെയ്യുമെന്നെല്ലാം പറഞ്ഞ് വിജയ് ബാബു പറഞ്ഞിട്ടുണ്ട്. അതിന്റെ എല്ലാ റെക്കോഡിങ്ങും കൈയ്യിലുണ്ട്’ നടി വ്യക്തമാക്കി.

‘വിജയ് ബാബു ഏത് തരത്തില്‍ കേസ് വഴി തിരിച്ചു വിട്ടാലും തന്റെ കയ്യില്‍ എല്ലാത്തിനുമുള്ള തെളിവുണ്ട്. അതിനാല്‍ കേസില്‍ നീതി ലഭിക്കും വരെ poraadum. ജയവും പരാജയവും ഓര്‍ത്ത് എന്റെ ഉള്ള സമാധാനം നഷ്ടപ്പെടുത്താന്‍ ഒരുക്കമല്ല. നീതികേട് കാണിച്ച ഒരാള്‍ക്കെതിരേ യാതൊരുവിധ കോംപ്രമൈസിനും തയ്യാറാവാതെ പോരാടി എന്നതാണ് എന്നോട് സ്വയം പുലര്‍ത്തേണ്ട നീതിയായി ഞാൻ കാണുന്നത്.’ നടി വ്യക്തമാക്കുന്നു.