അഞ്ച് വര്‍ഷമായി ക്ഷേത്രത്തിലോ പള്ളിയിലോ പോയിട്ട്, പണം വരാന്‍ പ്രാര്‍ത്ഥിക്കണോ,വിജയ് യേശുദാസ്

ക്ഷേത്രത്തിലോ പള്ളിയിലോ പോയിട്ട് അഞ്ച് വർഷമായി. മറ്റാരുമല്ല പറയുന്നത് ​ഗാന​ഗന്ധവന്റെ വിജയ് യേശുദാസ്. ദൈവാലയത്തിൽ പോകാറില്ലെന്നും പ്രാർത്ഥന കൊണ്ടും മന്ത്രം കൊണ്ടും ഒരു കാര്യവുമില്ലെന്ന് താൻ ഉറച്ചു വിശ്വസിക്കുന്നെന്നുമെന്നാണ് വിജയ് യേശുദാസിന്റെ പക്ഷം. മലയാളത്തിലെ പ്രമുഖമാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വിജയ് തന്റെ വിശ്വാസം സംബന്ധിച്ച കാര്യങ്ങൾ വ്യക്തമാക്കിയത്.

‘ ഭക്തിയുടേയും ദൈവവിശ്വാസത്തിന്റേയും കാര്യങ്ങളിൽ ഞാനും അപ്പയും തമ്മിൽ ചേരില്ല. അപ്പയുടെ ദൈവവിശ്വാസം വളരെ പ്രശസ്തമാണല്ലോ, അപ്പ എല്ലാ ജന്മനാളിലും മൂകാംബികയിലാകും. ശബരിമല അയ്യപ്പനെ പാടി ഉറക്കുന്നതും ഉണർത്തുന്നതും അപ്പയാണ്. കച്ചേരിക്ക് മുൻപ് പ്രത്യേക വ്രതചിട്ടയുമുണ്ട്. എല്ലാ ദൈവങ്ങളേയും ബഹുമാനിക്കണമെന്നാണ് അപ്പയും അമ്മയും പഠിപ്പിച്ചത്.

കയ്യിൽ ധാരാളം പണം വരാൻ വേണ്ടി ദിവസവും പ്രാർത്ഥിക്കണം എന്നൊക്കെ പറയുന്നത് എന്ത് ലോജിക്കാണ്. ഇക്കാര്യങ്ങളൊക്കെ അച്ചടിച്ചുവരുമ്പോൾ തനിക്ക് വീട്ടിൽ നിന്നും കണക്കിന് കിട്ടുമെന്നും വിജയ് യേശുദാസ് അഭിമുഖത്തിൽ വ്യക്തമാക്കുന്നു. നമ്മുടെ സ്വർണമാല കളഞ്ഞുപോയെന്ന് കരുതുക. അതുകിട്ടാൻ വഴിപാടും നേർച്ചയുമൊക്കെ നേരും. ഒരുപാട് തപ്പുമ്പോൾ അത് കണ്ടുകിട്ടിയേക്കും. ഉടനെ വഴിപാട് കഴിക്കാൻ ഓടാനാണ് എല്ലാവരും ശ്രമിക്കുക. ഒന്നോർത്തു നോക്കൂ. അത് മുൻപും അവിടെ തന്നെ ഇരിപ്പില്ലേ. വഴിപാടും നേർച്ചയും നേരുമ്പോൾ ദൈവം അവിടെ കൊണ്ടു വയ്ക്കുന്നതല്ലല്ലോഎന്നാണ് വിജയിയുടെ അഭിപ്രായം.

പണ്ടൊക്കെ എന്റേയും ദിവസം ആരംഭിച്ചിരുന്നത് വീട്ടിലെ പൂജാമുറിയിലായിരുന്നു. ഒരു ഘട്ടത്തിൽ തോന്നി ഇതൊക്കെ വെറും മിഥ്യയാണെന്ന്. ഇപ്പോൾ അഞ്ച് വർഷമായി ക്ഷേത്രത്തിലോ പള്ളിയിലോ പോയിട്ട്. പ്രാർത്ഥന കൊണ്ടും മന്ത്രം കൊണ്ടും ഒരു കാര്യവുമില്ലെന്ന് ഞാൻ ഉറച്ചുവിശ്വസിക്കുന്നു.എന്റെ അടുത്ത സുഹൃത്താണ് വ്‌ളോഗർ കൂടിയായ ശരത് കൃഷ്ണൻ. വലിയ ഗുരുവായൂരപ്പൻ ഭക്തനാണ്. അവനെ കാണുമ്പോൾ അമ്മ ചോദിക്കും’ കൂട്ടുകാരനെ ഒന്നു ഉപദേശിച്ചുകൂടെ’ എന്ന്. അവനറിയാം. എന്നെ ഉപദേശിച്ചിട്ടൊന്നും കാര്യമില്ലെന്ന്, വിജയ് യേശുദാസ് പറയുന്നു,

യേശുദാസ് ലെജന്റ് ആണ്. വർഷങ്ങളായി അദ്ദേഹം ആർജ്ജിച്ചെടുത്തതാണ് ആ സ്ഥാനം. ഞാൻ എന്തുചെയ്താലും അതിന് ഒരു പോറൽപോലും ഏൽക്കില്ല. അപ്പയുടെ രീതിയിൽ ഞാനും ജീവിക്കണമെന്ന് ആരും നിർബന്ധം പറയാറില്ല. അദ്ദേഹത്തിന്റെ ഉപദേശങ്ങൾ ഉൾക്കൊള്ളാറുണ്ട്. പക്ഷേ എല്ലാത്തിനും അപ്പയുടെ അനുവാദം ചോദിക്കുന്ന മകനല്ല ഞാനെന്നും വിജയ് യേശുദാസ് പറയുന്നു.