ലോകസിനിമയില്‍ മറ്റൊരാള്‍ക്കും അദ്ദേഹത്തെപോലെ അനുഭവിക്കേണ്ടി വന്നിട്ടില്ല, വിനയൻ

മലയാളത്തിന്റെ അഭിനയ സാമ്രാട്ട് തിലകൻ വിടവാങ്ങിയിട്ട് ഒന്‍പതു വര്‍ഷം തികയുന്നു. 2012 സെപ്റ്റംബര്‍ 24 നായിരുന്നു, ശബ്ദഗാഭീര്യം കൊണ്ടും വികാര തരളിതമായ ഭാവാഭിനയം കൊണ്ടും മലയാളിയുടെ മനസു കീഴടക്കിയ അതുല്യ നടന്‍ കാലയവനികക്കുള്ളില്‍ മറഞ്ഞത്. 1935 ജൂലൈ 15-ന് പത്തനംതിട്ട ജില്ലയിലെ അയിരൂരില്‍ ആയിരുന്നു തിലകന്‍ എന്ന സുരേന്ദ്രനാഥ തിലകന്റെ ജനനം. പെരുന്തച്ചനിലെ തച്ചനും മൂന്നാം പക്കത്തിലെ തമ്പി മുത്തശ്ശനും കണ്ണെഴുതി പൊട്ടും തൊട്ടിലെ നടേശന്‍ മുതലാളിയും യവനികയിലെ വക്കച്ചനും കീരിടത്തിലെ അച്യുതന്‍ നായരും സ്ഫടികത്തിലെ ചാക്കോ മാഷും കാട്ടു കുതിരയിലെ കൊച്ചുവാവയുമൊക്കെ മലയാളികളുടെ ഇടനെഞ്ചില്‍ ഇന്നും തുടിക്കുന്നു. തിലകന്റെ ഓര്‍മ്മദിനത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പുമായി സംവിധായകന്‍ വിനയന്‍. മണ്‍മറഞ്ഞു പോയ സഹപ്രവര്‍ത്തകരേയും, പ്രതിഭകളേയും ഒക്കെ സാധാരണ സ്മരിക്കുന്നതു പോലെ തിലകന്‍ ചേട്ടനെ പറ്റിയുള്ള സ്മരണ ഒറ്റ വാക്കില്‍ എഴുതാന്‍ തനിക്കാവില്ലെന്ന് വിനയന്‍ പറയുന്നു. പീഡനങ്ങളുടെ രക്തസാക്ഷി ആയിരുന്നു തിലകന്‍ എന്ന അഭിനയകലയുടെ പെരുന്തച്ചനെന്ന് അടുത്തു നിന്നറിഞ്ഞ ഒരു വ്യക്തിയാണ് താനെന്ന് വിനയന്‍ കുറിച്ചു.
കുറിപ്പിങ്ങനെ

ഇന്ന് തിലകൻ എന്ന മഹാനടൻെറ ഒാർമ്മദിനമാണ്…മൺമറഞ്ഞു പോയ സഹപ്രവർത്തകരേയും, പ്രതിഭകളേയും ഒക്കെ സാധാരണ സ്മരിക്കുന്നതു പോലെ തിലകൻ ചേട്ടനെ പറ്റിയുള്ള സ്മരണ ഒറ്റ വാക്കിൽ എഴുതാൻ എനിക്കാവില്ല… കാരണം, ലോകത്തൊരിടത്തും സ്വന്തം സഹപ്രവർത്തകരാൽ തന്നെ വിലക്കപ്പെടുകയും തൊഴിലില്ലാതാകുകയും അതിനോടൊക്കെത്തന്നെ ഉച്ചത്തിൽ.. ശക്തമായി പ്രതികരിക്കുകയും.. ഒടുവിൽ തളർന്നു പോകുകയും.. എല്ലാത്തിനോടും വിട പറയേണ്ടി വരികയും ചെയ്ത ഒരു വലിയ കലാകാരൻ തിലകൻ ചേട്ടനല്ലാതെ മറ്റാരും ഉണ്ടാകില്ല…

എന്തിൻെറ പേരിലാണങ്കിലും, എത്രമേൽ കലഹിക്കുന്നവനും നിഷേധിയുമാണങ്കിലും ഒരാളെ ഒറ്റപ്പെടുത്തി മാറ്റിനിർത്തി മാനസികമായി തളർത്തി ഇല്ലാതാക്കുന്ന രീതി മനുഷ്യകുലത്തിനു ചേർന്നതല്ല. ആ പീഢനങ്ങളുടെ രക്തസാക്ഷി ആയിരുന്നു തിലകൻ എന്ന അഭിനയകലയുടെ പെരുന്തച്ചനെന്ന് അടുത്തു നിന്നറിഞ്ഞ ഒരു വ്യക്തിയാണു ഞാൻ… അതുകൊണ്ടു തന്നെ അതു പലപ്പോഴും പറഞ്ഞു പോകുന്നു… ക്ഷമിക്കണം… ഈ ഒാർമ്മകൾ ഒരു തിരിച്ചറിവായി മാറാൻ ഇനിയുള്ള കാലം നമ്മെ സഹായിക്കട്ടെ…അനശ്വരനായ അഭിനയകലയുടെ ഗുരുവിന് ആദരാഞ്ജലികൾ..