തിരഞ്ഞെടുപ്പ് ചട്ടലംഘനം, സംവാദവേദിയിൽ പ്രഖ്യാപനം നടത്തി മന്ത്രി റിയാസ്, വിശദീകരണം തേടി കലക്ടർ

കോഴിക്കോട് : മന്ത്രി പി.എ.മുഹമ്മദ് റിയാസ് തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന് പരാതി. മന്ത്രിയോട് ജില്ലാ കലക്ടര്‍ വിശദീകരണം തേടി. ഒരാഴ്ചയ്ക്കകം മറുപടി നൽകണമെന്ന് വ്യക്തമാക്കിയാണ് നോട്ടിസ്. കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ ഇടതുപക്ഷ സ്ഥാനാർഥി എളമരം കരീ ഉൾപ്പെടെ പങ്കെടുത്ത കായിക സംവാദത്തിന്റെ ഉദ്ഘാടനപ്രസംഗത്തിൽ മന്ത്രി നടത്തിയ പ്രഖ്യാപനമാണ് വിവാദമായത്.

കോഴിക്കോട്ട് ഒരു നല്ല രാജ്യാന്തര സ്റ്റേഡിയം യാഥാർഥ്യമാക്കാൻ ഇടതുസർക്കാർ നിശ്ചയിച്ച വിവരം സന്തോഷത്തോടെ നിങ്ങളെ അറിയിക്കുകയാണ്’ എന്നു മന്ത്രി പ്രസംഗത്തിൽ പറഞ്ഞ്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കേ പ്രഖ്യാപനം നടത്തിയത് ചട്ടലംഘനമാണെന്ന് ചൂട്ടിക്കാട്ടിയാണ് കോൺഗ്രസ് പരാതി നൽകിയത്.

അതേസമയം, പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്നും നടത്തിയത് പഴയ പ്രഖ്യാപനത്തെക്കുറിച്ചാണെന്നും മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു. സര്‍ക്കാര്‍ ചെയ്ത നല്ല കാര്യങ്ങള്‍ ഇനിയും പറയുമെന്നും റിയാസ് പറയുന്നു.
പ്രസംഗം ചിത്രീകരിച്ചയാളെ കോഴിക്കോട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എളമരം കരീം വേദിക്കു പിന്നിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.