സുരേഷ് ഗോപി ലൂർദ് പള്ളിയില്‍ സമർപ്പിച്ച കിരീടത്തിലെ സ്വർണത്തിന്റെ അളവ് പ്രത്യേക സമിതി പരിശോധിക്കും

സുരേഷ് ഗോപി തൃശൂര്‍ ലൂർദ് പള്ളിയിൽ സമര്‍പ്പിച്ച സ്വർണക്കിരീടത്തിലെ സ്വർണത്തിന്റെ അളവ് പരിശോധിക്കാൻ പ്രത്യേക സമിതി രൂപീകരിച്ചു. ഇന്നലെ ചേര്‍ന്ന ഇടവക പ്രതിനിധി യോഗത്തിൽ സ്വർണത്തിന്റെ അളവ് പരിശോധിക്കണമെന്ന ആവശ്യമുയർന്നതിനെ തുടര്‍ന്നാണ് നടപടി.

ജനുവരി 15നാണ് സുരേഷ് ഗോപി തൃശൂർ ലൂർദ് കത്തീഡ്രൽ പള്ളിയിൽ കുടുംബത്തോടൊപ്പം എത്തി മാതാവിന് കിരീടം സമര്‍പ്പിച്ചത്. എന്നാല്‍ 500 ഗ്രാമിലധികം ഭാരമുള്ള കിരീടം ചെമ്പില്‍ സ്വർണം പൂശിയാണ് നിര്‍മ്മിച്ചതെന്ന തരത്തില്‍ സമൂഹ മാധ്യമങ്ങിലുള്‍പ്പടെ വാര്‍ത്തകള്‍ പ്രചരിച്ചു. ഇതോടെ ഇടവക പ്രതിനിധി യോഗത്തിൽ ഒരു വിഭാഗം ഇക്കാര്യം ചൂണ്ടിക്കാട്ടി സത്യാവസ്ഥ അറിയണമെന്ന ആവശ്യവുമായി രംഗത്തെത്തി.

ഇതേത്തുടർന്നാണ് പള്ളി വികാരിയേയും ട്രസ്റ്റിയേയും കൈകാരന്മാരേയും ചേര്‍ത്ത് കമ്മിറ്റി രൂപീകരിച്ചത്. ഈ കമ്മിറ്റി കിരീടത്തിലെ സ്വർണത്തിന്റെ അളവ് ശാസ്ത്രീയമായി പരിശോധിക്കും. ശേഷം വിഷയത്തില്‍ മറുപടി നൽകാമെന്ന് പള്ളിവികാരി യോഗത്തെ അറിയിക്കുകയും ചെയ്തതായി സ്ഥലം കൗൺസിലറും ഇടവക പ്രതിനിധിയുമായ ലീല വർഗീസ് വ്യക്തമാക്കി.

കീരീടത്തിലെ സ്വർണത്തിന്റെ അളവ് കൃത്യമായി പരിശോധിച്ച് സ്റ്റോക്ക് രജിസ്റ്ററില്‍ രേഖപ്പെടുത്തിയില്ലെങ്കില്‍ വരും കാല ഇടവക പ്രതിനിധികള്‍ കിരീടം പരിശോധിക്കുകയും ഇപ്പോഴത്തെ ട്രസ്റ്റിമാര്‍ക്കെതിരെ ആരോപണം ഉന്നയിക്കുകയും ചെയ്താൽ മറുപടി ഉണ്ടാകില്ലെന്നും ഒരു വിഭാഗം യോഗത്തില്‍ വ്യക്തമാക്കി. ഇത് കൂടി കണക്കിലെടുത്താണ് കിരീടം ശാസ്ത്രീയമായി പരിശോധിക്കാൻ ധാരണയായത്.