കൊച്ചി: വിഡിയോ കോണ്‍ഫറന്‍സിലൂടെ സ്പെഷല്‍ മാര്യേജ് ആക്ട് പ്രകാരമുള്ള വിവാഹം അനുവദിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഇതുസംബന്ധിച്ച ഹരജി വിശാലബെഞ്ചിന് വിട്ട് ഹൈകോടതി സിംഗിള്‍ ബെഞ്ച്. വിഡിയോ കോണ്‍ഫറന്‍സിലൂടെ സ്പെഷല്‍ മാര്യേജ് ആക്ട് പ്രകാരമുള്ള വിവാഹത്തിന് അനുമതി തേടി തിരുവനന്തപുരം സ്വദേശിനി ധന്യ മാര്ട്ടിന് നല്കിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
വിവാഹത്തിന് നോട്ടീസ് നല്‍കിയശേഷം രാജ്യം വിട്ട് പോകേണ്ടിവരുന്നവര്‍ക്ക് പല കാരണങ്ങളാലും നാട്ടില്‍ എത്താനാകാത്ത സാഹചര്യമുണ്ടാകാമെന്നിരിക്കെ ഇക്കാര്യത്തില്‍ പ്രായോഗിക പരിഹാരം ആവശ്യമാണെന്ന് ഉത്തരവില്‍ പറയുന്നു.
വിവാഹം കഴിക്കുന്നവര്‍ ഓഫിസര്‍ക്ക് മുന്നില്‍ മൂന്ന് സാക്ഷികളുടെ സാന്നിധ്യത്തില്‍ സത്യപ്രസ്താവന ഫോറത്തില്‍ ഒപ്പിടണമെന്നാണ് സ്പെഷല്‍ മാര്യേജ് ആക്ടില്‍ പറയുന്നത്. വിവാഹ ഓഫിസറുടെ ഓഫിസില്വെച്ചോ വിവാഹം കഴിക്കുന്നവരുടെ ആഗ്രഹ പ്രകാരം നിശ്ചിത ദൂരത്തിലുള്ള സ്ഥലത്തുവെച്ചോ ആയിരിക്കണം വിവാഹം നടക്കേണ്ടതെന്നും വ്യവസ്ഥയുണ്ട്. സ്പെഷല്‍ മാര്യേജ് ആക്ടിലെ 11, 12 വകുപ്പുകള്‍ പ്രകാരം ഈ വ്യവസ്ഥകള്‍ നിലനില്‍ക്കുന്നതിനാല്‍ നേരിട്ട് ഹാജരാകാതെ വിവാഹം നടത്തണമെന്ന ആവശ്യം ഹൈകോടതി പലപ്പോഴും നിഷേധിച്ചിട്ടുണ്ട്. എന്നാല്‍, ഈ ഉത്തരവുകള്‍ ശരിയാണെന്ന് കരുതാനാവില്ല. ഇൗ വിഷയത്തില്‍ സിംഗിള്‍ ബെഞ്ചുകള്‍ വ്യത്യസ്ത അഭിപ്രായം രേഖപ്പെടുത്തിയ സാഹചര്യം പരിഗണിച്ചാണ് ഹരജി വിശാല ബെഞ്ചിന് വിട്ടത്.
ക്രിമിനല്‍ കേസിലെ സാക്ഷിയുടെ മൊഴി വിഡിയോ കോണ്‍ഫറന്‍സ് വഴി രേഖപ്പെടുത്താമെങ്കില്‍ വിവാഹവും അനുവദിക്കാമെന്ന് കോടതി വ്യക്തമാക്കി. വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ വധൂവരന്മാര്ക്ക് വിഡിയോ കോണ്‍ഫറന്‍സിങ് മുഖേന രജിസ്ട്രേഷന് ഒാഫിസര്‍ക്ക് മുന്നില്‍ ഹാജരാകാമെന്ന് ഹൈകോടതി വിധികളുണ്ട്. ആ നിലക്ക് സ്പെഷല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം കഴിക്കാന്‍ നേരിട്ട് ഹാജരാകണമെന്നും വിഡിയോ കോണ്‍ഫറന്‍സിങ് മുഖേനയുള്ള വിവാഹത്തിന് സ്പെഷല്‍ മാര്യേജ് ആക്ടിലെ വ്യവസ്ഥകള്‍പ്രകാരം പ്രാബല്യമില്ലെന്നും സിംഗിള്‍ ബെഞ്ചുകള്‍ നേരേത്ത നടത്തിയ വിലയിരുത്തലുകള്‍ ശരിയല്ല.
ഇൗ വിവാഹത്തിെന്റ അടിസ്ഥാനം തന്നെ കരാറായതിനാല്‍ ഐ.ടി ആക്ടിനും പ്രാധാന്യമുണ്ട്. അതു പ്രകാരം ഇലക്ട്രോണിക് രൂപത്തിലുള്ള കരാറുകള്‍ക്കും അംഗീകാരമുണ്ടെന്നും കോടതി വ്യക്തമാക്കി.