ഖാര്‍ഗെ അധ്യക്ഷനാകുന്നത് അഭിമാനകരം; വിജയത്തിനായി പ്രവര്‍ത്തിക്കും- വിഡി സതീശന്‍

കൊച്ചി. കോണ്‍ഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മല്ലികാര്‍ജുന ഖാര്‍ഗെയ്ക്ക് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുതിര്‍ന്ന നേതാക്കള്‍ കൂടി ആലോചിച്ചാണ് അദ്ദേഹത്തെ സ്ഥാനാര്‍ഥിയാക്കിയത്. ദളിത് വിഭാഗത്തില്‍ നന്ന് ഒരു വ്യക്തി കോണ്‍ഗ്രസ് പ്രസിഡന്റ് ആകുന്നത് അഭിമാനമാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരം ജനാധിപത്യത്തിന്റെ വിജയമാണ്.

കോണ്‍ഗ്രസ് ഒരു ജനാധിപത്യ പാര്‍ട്ടിയായതുകൊണ്ട് മാത്രമാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. എന്നാല്‍ സിപിഎമ്മിലും ബിജെപിയിലും ഇങ്ങനെയാണോ എന്നും അദ്ദേഹം ചോദിച്ചു. ആരെയെങ്കിലും എവിടെയെങ്കിലും വെച്ച് തീരുമാനിക്കുകയാണ് അവരുടെ പതിവ്. കോണ്‍ഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ യോഗ്യത ഉള്ള ഏതൊരാള്‍ക്കും മത്സരിക്കുവാന്‍ കഴിയും. അത് കോണ്‍ഗ്രസിന്റെ സവിശേഷയതാണെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിന്റെ നേതൃത്വത്തിലേക്ക് വരുവാന്‍ കഴിയുന്ന അനുഭവസമ്പത്തുള്ള വ്യക്തിയാണ് അദ്ദേഹം. പ്രായം ഒരു പ്രശ്‌നമല്ല. പ്രായമായവരെ പറഞ്ഞു വിടുകയെന്നതില്‍ യോജിപ്പില്ലെന്നും സതീശന്‍ പറഞ്ഞു. അവരുടെ വലിയ അനുഭവ സമ്പത്ത് ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്. അതേസമയം ശശി തരൂരിനെ കേരളത്തിലെ ചില നേതാക്കള്‍ പിന്തുണയ്ക്കുന്നത് ചേരിതിരിവ് ഉണ്ടാക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.