‘ടൗട്ടെ’ക്ക് പിന്നാലെ യാസ്; മഴയ്ക്കും കടല്‍ക്ഷോഭത്തിനും സാധ്യത

തിരുവനന്തപുരം: ടൗട്ടെ ചുഴലിക്കാറ്റിന് പിന്നാലെ ബംഗാള്‍ ഉള്‍ക്കടലില്‍ 23ന് പുതിയ ന്യൂനമര്‍ദം രൂപപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍. ഇതിന്റെ ഭാഗമായി കേരളത്തില്‍ കനത്ത മഴക്കും കടല്‍ക്ഷോഭത്തിനും സാധ്യതയുണ്ടെന്നുമാണ് അറിയിപ്പ്. ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യകിഴക്കന്‍ മേഖലകളിലായി 23ന് വൈകിട്ടോടെയാണ് ന്യൂനമര്‍ദം രൂപപ്പെടുക. മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ അത് അതി തീവ്ര ന്യൂനമര്‍ദമാകാനും വേഗത്തില്‍ തന്നെ കൂടുതല്‍ ശക്തി പ്രാപിച്ച്‌ ചുഴലിക്കാറ്റാകാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു. ചുഴലിക്കാറ്റ് കേരളത്തെ ബാധിക്കില്ലെങ്കിലും മഴയുണ്ടാകും.

ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറുകയാണെങ്കില്‍ ഒമാന്‍ നല്‍കിയ ‘യാസ്’ എന്ന പേരിലാകും അറിയപ്പെടുക. നിലവിലെ അന്തരീക്ഷ സാഹചര്യം ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറാന്‍ അനുകൂലമാണെന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.

കേരളത്തിന്റെ തെക്കന്‍ മേഖലയില്‍ ന്യൂനമര്‍ദ്ദത്തിന്റെ ഭാഗമായി 25 മുതല്‍ വ്യാപക മഴ ലഭിക്കും. തൊട്ടടുത്ത ദിവസങ്ങളില്‍ ഇത് മധ്യകേരളത്തിലേക്കും വടക്കന്‍ കേരളത്തിലേക്കും വ്യാപിക്കും. കര്‍ണാടക, ഗോവ സംസ്ഥാനങ്ങളുടെ തീരമേഖലകളിലും മഴ ലഭിക്കും.