ആവേശത്തിമിർപ്പിൽ കൊട്ടിക്കലാശം, ജനവിധിക്ക് ഇനി ഒരു നാൾ

തിരുവനന്തപുരം: ഒന്നരമാസത്തോളമായി സംസ്ഥാനത്തെ രാഷ്ട്രീയ അന്തരീക്ഷത്തെ തിളപ്പിച്ച് നിര്‍ത്തിയ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പരസ്യപ്പോരിന് ആറ് മണിയോടെ അന്ത്യംകുറിക്കും. തുടര്‍ന്നുള്ള 48 മണിക്കൂര്‍ നിശബ്ദമായി മുന്നണികള്‍ വോട്ടുറപ്പിക്കാനുള്ള നെട്ടോട്ടത്തിലാകും. വെള്ളിയാഴ്ചയാണ് കേരളത്തിലെ 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ്‌.

പരസ്യപ്രചാരണത്തിന്റെ കൊട്ടിക്കലാശമായി മണ്ഡലങ്ങളിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം പാര്‍ട്ടികളുടെ പ്രകടനങ്ങളും റോഡ്‌ഷോകളും അരങ്ങേറുകയാണ്. തത്സമയ വിവരണങ്ങള്‍ക്കായി പിന്തുടരുക. 12 സംസ്ഥാനങ്ങളിലെയും ജമ്മുവിലെയും അടക്കം 88 മണ്ഡലങ്ങളിലാണ് വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് നടക്കുന്നത്. യഥാര്‍ത്ഥ ചൂടിനൊപ്പം ഈ പ്രചാരണ ചൂടുംതാണ്ടിയാണ് ഇന്ന് ആവേശക്കൊടുമുടിയില്‍ കലാശക്കൊട്ട്.

വർണക്കടലാസുകൾ വാരിവിതരുന്ന പോപ്അപ്പുകൾക്കും വാദ്യമേളങ്ങളോടെ കൊടികള്‍ വീശി, ബലൂണുകള്‍പറത്തി പരസ്യപ്രചാരണം അവസാന നിമിഷങ്ങളിലേക്ക് കടക്കും. കൃത്യം അഞ്ചിന് പരസ്യപ്രചാരണം നിര്‍ത്തും. നാളെ നിശബ്ദപ്രചാരണത്തിൻ്റെ ഒരു ദിവസം കൂടി പിന്നിട്ടാല്‍ കേരളം പോളിങ് ബൂത്തിലെത്തും. നിശബ്ദ പ്രചാരണം കഴിഞ്ഞ് മറ്റന്നാളാണ് കേരളം വിധിയെഴുതുന്നത്.