പഞ്ചാബ് നാഷണല്‍ ബാങ്ക് മുന്‍ മാനേജര്‍ 17 അക്കൗണ്ടുകളിൽ നിന്നായി 21.5 കോടി തട്ടി

കോഴിക്കാട്. കോഴിക്കോട് കോര്‍പ്പറേഷന്റെ പണം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയ പഞ്ചാബ് നാഷണല്‍ ബാങ്ക് മുന്‍ മാനേജര്‍ സ്വകാര്യ വ്യക്തികളുടെയും സ്ഥാപനങ്ങ ളുടെയും 17 അക്കൗണ്ടുകളിലായി 21.5 കോടി തട്ടിയതായി കണ്ടെത്തൽ. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ പ്രാഥമിക ഓഡിറ്റ് റിപ്പോര്‍ട്ട് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്.

കോഴിക്കോട് കോര്‍പ്പറേഷന്റെ പണം മാത്രമാണ് തട്ടിയെടുത്തതെന്നായിരുന്നു ആദ്യ കണ്ടെത്തല്‍. എന്നാല്‍ കൂടുതൽ പരിശോധനയിലാണ് മറ്റു വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പണം തട്ടിയെടുത്തതായി കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നത്. 12.68 കോടി രൂപ ബാങ്കിന് നഷ്ടമായെന്നാണ് പ്രാഥമിക ഓഡിറ്റ് റിപ്പോർട്ട്. ഇതിന് പുറമേ കോഴിക്കോട് കോര്‍പ്പറേഷന്റെ എട്ട് അക്കൗണ്ടുകള്‍ അടക്കം 17 അക്കൗണ്ടുകളിലായി 21.5 കോടിയുടെ തിരിമറി നടന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. കോര്‍പ്പറേഷന്‍ മാത്രമല്ല, സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും തട്ടിപ്പിന് ഇരയായി – ഓഡിറ്റ് റിപ്പോര്‍ട്ടിൽ പറയുന്നു.

തങ്ങൾക്ക് 15.24 കോടി രൂപ നഷ്ടമായെന്നാണ് കോഴിക്കോട് കോര്‍പ്പറേഷന്‍ പറയുന്നത്. ഇതില്‍ കൂടുതല്‍ വ്യക്തത വരുത്താനുണ്ട്. അന്തിമ ഓഡിറ്റിങ്ങിന് ശേഷം മാത്രമേ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത ഉണ്ടാവൂ. നിലവില്‍ പ്രാഥമിക ഓഡിറ്റ് റിപ്പോര്‍ട്ട് പ്രകാരം 12.68 കോടി രൂപയാണ് ബാങ്കിന് നഷ്ടമായിരിക്കുന്നത്. ഇതില്‍ സ്വകാര്യ വ്യക്തിയുടെ 18ലക്ഷവും ഉള്‍പ്പെടുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്.