കടമെടുപ്പ് സംബന്ധിച്ച കേസ്, സുപ്രീംകോടതിയില്‍ കേരളത്തിനായി ഹാജരായ കപില്‍ സിബലിന് 75 ലക്ഷം അനുവദിച്ചു

തിരുവനന്തപുരം. കടമെടുപ്പ് സംബന്ധിച്ച കേസില്‍ സുപ്രീംകോടതിയില്‍ കേരളത്തിനായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലിന് 75 ലക്ഷം രൂപ അനുവദിച്ചു. കൂടുതല്‍ കടം എടുക്കാന്‍ കേന്ദ്രം അനുമതി നല്‍കാത്തതിനെതുടര്‍ന്നാണ് കപില്ഡ സിബല്‍ കേരളത്തിനായി സുപ്രീം കോടതിയില്‍ ഹാജരായത്.

13608 കോടി രൂപ വായ്പയെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സമ്മതിച്ചെങ്കിലും പരിധി കൂട്ടാന്‍ കേന്ദ്രം സമ്മതിച്ചില്ല. തുടര്‍ന്ന് സംസ്ഥാനവും കേന്ദ്രവും തമ്മില്‍ ചര്‍ച്ച നടത്താന്‍ സുപ്രീംകോടതി നിര്‍ദേശിക്കുകയായിരുന്നു. അതേസമയം കടമെടുപ്പ് ചര്‍ച്ച കഴിഞ്ഞ ദിവസം പരാജയപ്പെട്ടതോടെ ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് കേരളം നീങ്ങുന്നത്. കേന്ദ്രം അനുമതി നല്‍കിയ തുക സമയബന്ധിതമായി കടം എടുക്കാന്‍ സാധിക്കുമോ എന്ന ആശങ്കയും നിലവിലുണ്ട്.

അതേസമയം കേന്ദ്രം ചര്‍ച്ചയുടെ വിവരങ്ങള്‍ കോടതിയെ തിങ്കളാഴ്ച അറിയിക്കും. തിങ്കളാഴ്ച ലിസ്റ്റ് ചെയ്യണമെന്ന് കേരളം ആവശ്യപ്പെട്ടപ്പോള്‍ ചര്‍ച്ചയ്ക്ക് ശേഷം ബെഞ്ചില്‍ ഉന്നയിക്കാന്‍ കോടതി അനുമതി നല്‍കി.