കുട്ടികളുടെ മരണത്തിൽ ദുരൂഹ, മൃതദേഹങ്ങളുടെ കാലപ്പഴക്കത്തിൽ വ്യത്യാസം, അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

തൃശൂർ : ശാസ്‌താംപൂവം കോളനിയിൽ നിന്നും കാണാതായ രണ്ട് ആൺകുട്ടികളുടെ മരണത്തിൽ ദുരൂഹതയേറുന്നു. കാടർ വീട്ടിൽ കുട്ടന്റെ മകൻ സജി കുട്ടൻ (15), രാജശേഖരന്റെ മകൻ അരുൺ കുമാർ (എട്ട്) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരും ഉൾവനത്തിൽവെച്ച് വഴിതെറ്റി കാണാതായതാകാമെന്ന നിഗമത്തിലായിരുന്നു ആദ്യം പോലീസ് എന്നാൽ ഇതിന് എതിരായ തെളുവുകൾ ആണ് ലഭിക്കുന്നത്.

തേൻ ശേഖരിക്കാൻ മരത്തിൽ കയറിയ അരുൺ കുമാർ മുകളിൽ നിന്ന് വീണ് മരിച്ചതാകാം എന്നാണ് നിഗമനം. സജി കുട്ടന്റെ മൃതദേഹം കണ്ടെത്തിയത് അരുൺ കുമാറിന്റെ മൃതദേഹത്തിന് അരികിൽ നിന്ന് 500 മീറ്റർ അകലെയാണ്. അരുൺ കുമാർ മരിച്ച് കുറച്ച് ദിവസങ്ങൾക്ക് ശേഷമാണ് സജി കുട്ടൻ മരിച്ചതെന്നാണ് നിഗമനം.

കുട്ടികൾ കാട്ടിനുളളിൽ വഴിയറിയാതെ പെട്ടുപോയതാണെങ്കിൽ മൃതദേഹങ്ങൾ എങ്ങനെ കോളനിക്ക് സമീപം വന്നുവെന്നും മരണം സംഭവിച്ചത് എങ്ങനെയാണെന്നതിലും പൊലീസിന് ഇതുവരെ വ്യക്തത വന്നിട്ടില്ല. കോളനിക്ക് സമീപത്ത് നിന്ന് ആദ്യം അരുൺ കുമാറിന്റെ മൃതദേഹവും തൊട്ടുപിന്നാലെ സജി കുട്ടന്റെ മൃതദേഹവും കണ്ടെടുക്കുകയായിരുന്നു.ഈ മാസം രണ്ട് മുതലാണ് ഇരുവരെയും കാണാതായത്.

എന്നാൽ കുട്ടികളെ കാണാതായ വിവരം ആദ്യം തന്നെ പോലീസിൽ അറിയിച്ചിരുന്നില്ല. ബന്ധുവീട്ടിലും കുട്ടികൾ പോകാൻ സാദ്ധ്യതയുള്ള മറ്റ് സ്ഥലങ്ങളിലും നടത്തിയ അന്വേഷണം വിഫലമായതിനെ തുടർന്നാണ് രക്ഷിതാക്കൾ വെള്ളിക്കുളങ്ങര പൊലീസിൽ പരാതി നൽകിയത്. പിന്നാലെ പോലീസ് നടത്തിയ തിരച്ചിലിലാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്.