ഖത്തറിൽ വധശിക്ഷ റദ്ദാക്കപ്പെട്ട 8 മുൻ നാവിക ഉദ്യോഗസ്ഥർ ഇന്ത്യയിൽ തിരിച്ചെത്തി

ഖത്തറിൽ വധശിക്ഷ റദ്ദാക്കപ്പെട്ട എട്ട് മുൻ ഇന്ത്യൻ നാവിക ഉദ്യോഗസ്ഥരിൽ 8 പേർ ഇന്ത്യയിൽ തിരിച്ചെത്തി. ഇന്ത്യയുടെ നയതന്ത്ര ഇടപെടലാണ് വിജയം കണ്ടത്. ഖത്തർ അമീറിൻ്റെ നടപടിയെ അഭിനന്ദിച്ച് ഇന്ത്യ രം​ഗത്തെത്തി. 2022 ഓഗസ്റ്റിലാണ് ഇന്ത്യൻ നാവികരെ ഖത്തർ ചാരവൃത്തി ആരോപിച്ച് അറസ്റ്റ് ചെയ്തത്.

ഇന്ത്യൻ നാവികസേന മുൻ ഉദ്യോഗസ്ഥരായിരുന്ന ക്യാപ്റ്റൻ നവതേജ് സിങ് ഗിൽ, ക്യാപ്റ്റൻ ബീരേന്ദ്ര കുമാർ വർമ, ക്യാപ്റ്റൻ സൗരഭ് വസിഷ്ഠ്, കമാൻഡർ അമിത് നാഗ്പാൽ, കമാൻഡർമാരായ പൂർണേന്ദു തിവാരി, സുഗുണാകർ പകല, കമാൻഡർ സഞ്ജീവ് ഗുപ്ത, സെയ്ലർ മലയാളിയായ രാഗേഷ് ഗോപകുമാർ എന്നിവരാണ് പിടിയിലായത്.

ഇറ്റലിയിൽ നിന്ന് അത്യാധുനിക അന്തർവാഹിനികൾ വാങ്ങാനുള്ള ഖത്തറിന്റെ രഹസ്യ നീക്കങ്ങളുടെ വിവരങ്ങൾ ഇസ്രയേലിന് ചോർത്തി നൽകിയെന്നാണ് ഇവർക്കെതിരേയുള്ള ആരോപണം. ഇവരുടെ ജാമ്യാപേക്ഷ പലതവണ തള്ളുകയും, ഖത്തറിലെ പ്രാഥമിക കോടതി കഴിഞ്ഞ മാസം വധശിക്ഷ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. തുടർന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം നടത്തിയ ഇടപെടലിനൊടുവിലാണ് വധശിക്ഷ റദ്ദാക്കിക്കൊണ്ട് ഉത്തരവിറങ്ങിയത്.