കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിന് കനത്ത തിരിച്ചടി. നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് വീണ്ടും പരിശോധിക്കാമെന്ന് ഹൈക്കോടതി പറഞ്ഞു. വിചാരണ കോടതി ഉത്തരവ് റദ്ദാക്കിയാണ് ഹൈക്കോടതി ഉത്തരവ്. നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡ് പരിശോധിക്കണമെന്ന ക്രൈംബ്രാഞ്ചിന്റെ ആവശ്യം കോടതി അംഗീകരിക്കുക യായിരുന്നു. ജസ്റ്റിസ് ബച്ചു കുര്യന് തോമസാണ് വിധി പ്രസ്താവിച്ചത്.
മെമ്മറി കാര്‍ഡ് വീണ്ടും ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കേണ്ടതില്ല എന്നായിരുന്നു വിചാരണ കോടതി ഉത്തരവ്. എന്നാല്‍ ഇതിനെതിരെ ക്രൈം ബ്രാഞ്ച് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതിലാണ് അനുകൂല വിധി ഉണ്ടായിരിക്കുന്നത്. മെമ്മറി കാര്‍ഡ് പരിശോധിക്കണമെന്ന അതിജീവിതയുടെ ആവശ്യം വിചാരണ കോടതി നിരാകരിച്ചിരുന്നു. ശാസ്ത്രീയ പരിശോധന വേണ്ടെന്ന വിചാരണ കോടതിയുടെ ഈ ഉത്തരവ് ഹൈക്കോടതി റദ്ദാക്കുകയാണ് ഉണ്ടായിരിക്കു ന്നത്. രണ്ടു ദിവസത്തിനുള്ളില്‍ വിചാരണ കോടതി തങ്ങളുടെ പക്കലുള്ള മെമ്മറി കാര്‍ഡുകള്‍ അടക്കമുള്ളവ സ്റ്റേറ്റ് ഫോറന്‍സിക് ലാബില്‍ പരിശോധനയ്ക്ക് അയക്കണമെന്നും ഹൈക്കോടതി വിധിയില്‍ വ്യക്തമാക്കുന്നു.
മെമ്മറി കാര്‍ഡ് അനധികൃതമായി തുറന്നെന്നതിന് തെളിവായി ഹാഷ് വാല്യൂ മാറിയോ എന്ന് അന്വേഷിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഏഴു ദിവസത്തിനകം പരിശോധന പൂര്‍ത്തിയാക്കുകയും, റിപ്പോര്‍ട്ട് മുദ്ര വെച്ച കവറില്‍ സമര്‍പ്പിക്കുകയും വേണം. ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു.
മെമ്മറി കാര്‍ഡ് പരിശോധിച്ചില്ലെങ്കില്‍ നീതി ഉറപ്പാവില്ലെന്ന് അതിജീവിത വ്യക്തമാ ക്കിയിരുന്നു. എന്നാൽ ഇത് വിചാരണ വൈകിപ്പിക്കാനാണ് പ്രോസിക്യൂഷന്റെ നീക്കമെന്നായിരുന്നു ദിലീപിന്റെ വാദം. ഫോറന്‍സിക് ലാബ് റിപ്പോര്‍ട്ടുകള്‍ അന്വേഷണ ഉദ്യോഗസ്ഥരുടെയും കോടതിയുടെയും കൈവശമുണ്ടായിരിക്കെ വീണ്ടും പരിശോധന വേണ്ടെന്നും ദിലീപിൻറെ അഭിഭാഷകൻ പറഞ്ഞിരുന്നു.