വിവാഹം കഴിക്കാൻ വിസമ്മതിച്ച 16 കാരിയെ ആക്രമിച്ച് 47 കാരൻ

റായ്പുർ. വിവാഹം കഴിക്കാൻ വിസമ്മതിച്ച 16 കാരിയെ ആക്രമിച്ച് 47 കാരൻ. ഇയാൾ കത്തികൊണ്ട് പെൺകുട്ടിയെ ആക്രമിച്ചശേഷം മുടിയിൽ പിടിച്ച് റോഡിലൂടെ വലിച്ചിഴയ്ക്കുകയായിരുന്നു. ഛത്തീസ്ഗഡ് തലസ്ഥാനമായ റായ്പുരിലാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്.

പ്രതി ഓംകാർ തിവാരിയെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ വിഡിയോദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പെൺകുട്ടിയുടെ തലമുടിയിൽ പിടിച്ച് റോഡിലൂടെ വലിച്ചുകൊണ്ടു പോകുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്. മറുകയ്യിൽ ഓംകാർ കത്തി പിടിച്ചിരിക്കുന്നതും കാണാം. വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.

നഗരത്തിലെ ഗുധിയാരി ഏരിയയിലുള്ള ഓംകാർ തിവാരിയുടെ പലചരക്ക് കടയിലാണ് പെൺകുട്ടി ജോലി ചെയ്തിരുന്നത്. ശനിയാഴ്ച വൈകിട്ട് മദ്യപിച്ചെത്തിയ ഓംകാർ, പെൺകുട്ടിയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറി വീട്ടുകാരോട് ബഹളം വയ്ക്കാൻ തുടങ്ങി. ഇയാൾ പെൺകുട്ടിയെ കത്തികൊണ്ട് ആക്രമിക്കുകയും കഴുത്തിൽ കുത്തുകയുമായിരുന്നു.

ഓടിപ്പോകാൻ ശ്രമിച്ചെങ്കിലും പെൺകുട്ടിയെ ഓംകാർ പിന്തുടർന്ന് പോയി മുടിയിൽ പിടിച്ച് വലിച്ചിഴച്ചു. ഓംകാ‌റിന്റെ വിവാഹഭ്യർഥന പെൺകുട്ടി നിരസിച്ചതിനാലാണ് ആക്രമിച്ചതെന്ന് റായ്പുർ എസ്പി പ്രശാന്ത് അഗർവാൾ പറഞ്ഞു. ഇരുവരും തമ്മിൽ പണമിടപാട് സംബന്ധിച്ചും തർക്കമുണ്ടായിരുന്നെന്നും ഇതിനെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നും പോലീസ് പറയുന്നു.