ശ്രീനഗർ/ ജമ്മുകാഷ്മീരില്‍ ഭീകരരുടെ വെടിയേറ്റ് ഒരു സൈനികന് വീരമൃത്യു. ലൈന്‍ ഓഫ് കണ്ട്രോളില് തംഗ്ധര്‍ സെക്ടറിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഏറ്റുമുട്ടലില്‍ സൈന്യം ഒരു ഭീകരനെയും വധിച്ചു. ഭീകരരുടെ നുഴഞ്ഞു കയറ്റം തടയാന്‍ സൈന്യം ശ്രമിക്കുന്നതിനിടെയാണ് വെടിവയ്പ്പുണ്ടായത്. നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരരുടെ പക്കൽ വൻതോതിൽ ആയുധങ്ങളും വെടിക്കോപ്പുകളും ഉണ്ടായിരുന്നു. ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്ന് ഒരു റൈഫിളും നാല് പിസ്റ്റളുകളും മറ്റ് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തിട്ടുണ്ട്. മേഖലയിൽ സൈന്യം തെരച്ചിൽ തുടരുകയാണ്.
അതേസമയം, നിയന്ത്രണ രേഖയില്‍ വീണ്ടും ചൈന പ്രകോപനം ഉണ്ടാക്കുകയാണ്. ലഡാക്കിലെ അതിര്‍ത്തി നിയന്ത്രണ രേഖ ലംഘിച്ച് ചൈനീസ് യുദ്ധവിമാനം ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കടന്നുകയറിയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ പറയുന്നത്. ചൈനീസ് വിമാനം ശ്രദ്ധയില്‍പ്പെട്ട ഉടൻ ഇന്ത്യന്‍ വ്യോമസേന ജാഗ്രതയി വിമാനങ്ങള്‍ സജ്ജമാക്കുകയുണ്ടായി – പ്രതിരോധ വകുപ്പ് അറിയിച്ചു.
സൈനിക പിന്മാറ്റ വിഷയത്തില്‍ ഇന്ത്യ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനിടെ യാണ് പ്രകോപനവുമായി ചൈന വീണ്ടും അതിർത്തിയിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. ഇന്ത്യയും ചൈനയും തമ്മില്‍ നടത്തുന്ന കമാന്റര്‍ തല ചര്‍ച്ചകളില്‍ ഏതാനും മാസങ്ങളായി കാര്യമായ പുരോഗതി ഇല്ലെങ്കിലും മറ്റ് പ്രകോപനങ്ങള്‍ ഉണ്ടായിരുന്നില്ല. ഇതിനിടെയാണ് വെള്ളിയാഴ്ച നടന്നിരിക്കുന്ന പ്രകോപനം. സൈനിക റഡാറിലാണ് വളരെ ഉയരത്തില്‍ പറന്ന ചൈനീസ് യുദ്ധവിമാനം ശ്രദ്ധയില്‍പ്പെടുകയായിരുന്നു.