ലീഗ് നേതാവ് യുവതികളെ നടുറോഡില്‍ കരണത്തടിച്ച സംഭവം; മുന്‍കൂര്‍ ജാമ്യം തേടി പ്രതി ഹൈക്കോടതിയില്‍

മലപ്പുറം പാണമ്പ്രയിൽ യുവതികളെ മർദിച്ച സംഭവത്തിൽ പ്രതി സി.എച്ച് ഇബ്രാഹിം ഷബീർ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. സിംഗിൾ ബഞ്ചിലെ ജസ്റ്റിസ് എ.എ സിയാദ് റഹ്മാനു മുൻപാകെയാണ് അപേക്ഷ സമർപ്പിച്ചത്.

ഈ മാസം 16നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പെൺകുട്ടികൾ കോഴിക്കോട് നിന്ന് പരപ്പനങ്ങാടിയിലേക്ക് പോകുമ്പോഴാണ് സംഭവമുണ്ടായത്. അമിത വേ?ഗതയിലെത്തിയ കാർ ഇടത് വശത്തുകൂടെ ഓവർടേക്ക് ചെയ്തതാണ് പെൺകുട്ടികൾ ചോദ്യം ചെയ്തത്. തുടർന്ന് ഇയാൾ പെൺകുട്ടികളെ തടഞ്ഞ് നിർത്തി മർദിക്കുകയായിരുന്നു. ദൃശ്യങ്ങൾ തൊട്ടടുത്ത് നിന്നയാളാണ് പകർത്തിയത്.

മലപ്പുറം പാണമ്പ്രയിൽ അപകടകരമായി വാഹനം ഓടിച്ചത് ചോദ്യം ചെയ്തതിന് സഹോദരികളെ ഇബ്രാഹം ഷബീർ ക്രൂരമായി മർദിച്ചുവെന്നതാണ് കേസ്. ദേശീയ പാതയിൽവെച്ച് ജനക്കൂട്ടത്തിനിടയിൽ യുവാവ് അഞ്ച് തവണയാണ് പെൺകുട്ടിയുടെ മുഖത്തടിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. തിരൂരങ്ങാടി സ്വദേശി സി എച്ച് ഇബ്രാഹിം ഷെബീറിനെതിരെ തേഞ്ഞിപ്പാലം പൊലീസ് കേസെടുത്തു.