രാഷ്ട്രീയക്കാരേയും മതനേതാക്കളെയും ബിബി ഹൗസിനുള്ളില്‍ കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, അനൂപ് കൃഷ്ണന്‍ പറയുന്നു

ബിഗ് ബോസ് മലയാളം നാലാം സീസണിനായുള്ള കാത്തിരിപ്പിലാണ് ഏവരും. ആരൊക്കെയാവും മത്സരാര്‍ത്ഥികള്‍ എന്നറിയാനുള്ള തിടുക്കമാണ് ഏവര്‍ക്കും. മുന്‍ ബിഗ്‌ബോസ് താരം അനൂപ് കൃഷ്ണനും ഇതിനായുള്ള കാത്തിരിപ്പിലാണ്. ഇപ്പോള്‍ നാലാം സീസണിനെ കുറിച്ചുള്ള തന്റെ പ്രതീക്ഷകളും മത്സരാര്‍ഥിയായിരുന്നപ്പോഴുള്ള അനുഭവങ്ങളും പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് അനൂപ്. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അനൂപ് മനസ് തുറന്നത്.

അനൂപ് കൃഷ്ണന്റെ വാക്കുകള്‍ ഇങ്ങനെ, ബിഗ് ബോസ് എന്ന ബ്രാന്‍ഡ് നെയിം ആണ് എന്നെ ഷോയില്‍ മത്സരിക്കാന്‍ പ്രേരിപ്പിച്ച ആദ്യത്തെ ഘടകം. കിട്ടിയ അവസരം പൂര്‍ണ്ണമായി പ്രയോജനപ്പെടുത്തുകയും ചെയ്തു. ഷോയില്‍ നിന്ന് ഇറങ്ങിയപ്പോള്‍ തന്റേതായൊരു കൈ ഒപ്പ് ചാര്‍ത്താനും ‘ഗെയിമര്‍ ഓഫ് ദി സീസണ്‍’ എന്ന ടാഗ് ലൈന്‍ സ്വന്തമാക്കാനും സാധിച്ചു. ഷോയിലെ ഓരോ നിമിഷത്തിലും സംഭവിച്ച എല്ലാ നല്ല കാര്യങ്ങളിലും സന്തോഷമുണ്ട്.

‘എനിക്ക് ഒന്നും രണ്ടും സീസണ്‍ കാണാന്‍ കഴിഞ്ഞില്ല. മാത്രമല്ല ഞാന്‍ ഇതുവരെ മൂന്നാം സീസണ്‍ കണ്ടിട്ടില്ല. പക്ഷേ ഇത്തവണ ഷോയുടെ ഓരോ എപ്പിസോഡും കാണാന്‍ ഞാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഓരോ ജോലിയെയും സാഹചര്യത്തെയും ആളുകള്‍ എങ്ങനെ സമീപിക്കുമെന്ന് എനിക്കറിയണം. ഷോയില്‍ ഒരാളുടെ സ്വഭാവം എങ്ങനെ വികസിക്കുന്നു എന്ന് കാണുന്നത് രസകരമായിരിക്കും. പിന്നിലെ സീറ്റില്‍ ഇരുന്ന് ഡ്രൈവിംഗ് ആസ്വദിക്കുന്നത് വളരെ എളുപ്പമാണ്. ഷോയെയും മത്സരാര്‍ത്ഥികളെയും നിഷ്‌കരുണം വിമര്‍ശിച്ച വ്‌ലോഗര്‍മാരും ഓണ്‍ലൈന്‍ പോര്‍ട്ടലുകളും ഇത്തവണ ബിഗ് ബോസില്‍ മത്സരാര്‍ഥികളായി എത്തിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നു.’

‘അവര്‍ കാഴ്ചക്കാരാകുമ്പോള്‍ മാന്യതയില്ലാത്ത അടിസ്ഥാനമില്ലാത്ത അഭിപ്രായങ്ങള്‍ പ്രചരിപ്പിച്ചു. പക്ഷേ ഞങ്ങള്‍ മത്സരാര്‍ഥികള്‍ എന്തിലൂടെയാണ് കടന്നുപോയതെന്ന് അവര്‍ക്ക് അറിയുമായിരുന്നില്ല. ചില രാഷ്ട്രീയക്കാരേയും മതനേതാക്കളെയും ബിബി ഹൗസിനുള്ളില്‍ കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഷോയിലും അവര്‍ അങ്ങനെ തന്നെയായിരിക്കുമോ എന്നറിയാന്‍ എനിക്ക് ആകാംക്ഷയുണ്ട്. ബിഗ് ബോസ് ഒരു ഗെയിം ഷോ ആണ്. ആരുടെയും വൈകാരിക നാടകങ്ങള്‍ കണ്ടിട്ടോ കപട രാഷ്ട്രീയ നിലപാടുകളിലോ വീഴരുത്. കഴിവിനും സ്പോര്‍ട്സ് മാന്‍ സ്പിരിറ്റിനും വോട്ട് ചെയ്യാന്‍ ഇത്തവണ എല്ലാവരും ശ്രമിക്കണം.’