എഡിജിപി സുധേഷ് കുമാറിന്റെ കുടുംബത്തിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍; എഡിജിപിയുടെ ഭാര്യയും മകളും പീഡിപ്പിച്ചതായി വനിത ക്യാമ്പ് ഫോളോവര്‍

തിരുവനന്തപുരം: എഡിജിപി സുധേഷ് കുമാറിന്റെ കുടുംബത്തിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍. എഡിജിപിയുടെ ഭാര്യയും മകളും പീഡിപ്പിച്ചതായി വനിത ക്യാമ്പ് ഫോളോവറാണ് ആരോപിച്ചിരിക്കുന്നത്. വീട്ടുജോലിക്കെത്താന്‍ വൈകിയതിന് മര്‍ദ്ദിക്കാന്‍ ശ്രമിച്ചു. പട്ടിയെക്കൊണ്ട് കടിപ്പിക്കണമെന്ന് എഡിജിപി ആവശ്യപ്പെട്ടു. കുടുംബത്തെയടക്കം അപമാനിച്ചെന്നുമാണ് വെളിപ്പെടുത്തല്‍.

അതേസമയം മകള്‍ പൊലീസ് ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തില്‍ എഡിജിപി സുധേഷ് കുമാറിന് വീഴ്ച സംഭവിച്ചതായി സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടുണ്ട്. സുധേഷ് കുമാര്‍ ഔദ്യോഗിക വാഹനവും പദവിയും ദുരുപയോഗം ചെയ്തു. കുടുംബ പൊലീസുകാരോട് നേരത്തെയും മോശമായി പെരുമാറിയിട്ടുണ്ട്. പൊലീസുകാരെ സുധേഷ് കുമാര്‍ നിരന്തരം അസഭ്യം പറഞ്ഞുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറും.

എ ഡി ജി പി സുധേഷ് കുമാറിന്റെ മകള്‍, പൊലീസ് ഡ്രൈവര്‍ ഗവാസ്‌കറെ മര്‍ദിച്ച സംഭവം വലിയ വിവാദത്തിന് വഴിവെച്ച സാഹചര്യത്തിലാണ് വിഷയത്തില്‍ അന്വേഷണം നടത്തി നടപടിയെടുക്കുമെന്ന് ഡിജിപി അറിയിച്ചത്. മര്‍ദനവുമായി ബന്ധപ്പെട്ട് ഗവാസ്‌കറിന്റെ ഭാര്യ രേഷ്മ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി നേരിട്ട് പരാതി നല്‍കിയിരുന്നു.ഇതോടെ ഉന്നത ഉദ്യോഗസ്ഥരുടെ വീട്ടില്‍ ജോലി ചെയ്യുന്നവരുടെ പട്ടിക നല്‍കണമെന്ന് മുഖ്യമന്ത്രി ഡിജിപിയോട് ആവശ്യപ്പെട്ടു. ഇവരുടെ വാഹനങ്ങളുടെ കണക്കും നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം ഡിജിപി പൊലീസ് സംഘടനകളുടെ അടിയന്തര യോഗം വിളിച്ചു. രാവിലെ പത്തരയ്ക്ക് പൊലീസ് ആസ്ഥാനത്താണ് യോഗം. ദാസ്യപ്പണിയില്‍ സേനയില്‍ അമര്‍ഷം പുകയുന്ന സാഹചര്യത്തിലാണ് യോഗം വിളിച്ചത്.