നിതിന്റെ മൃതദേഹത്തിനോടൊപ്പം മറ്റൊരു മൃതദേഹവും കൂടി നാട്ടിലെത്തിയിരുന്നു, പ്രളയത്തിൽ മൂന്നു പേരുടെ ജീവൻ രക്ഷിച്ച സാജൻ

നിതിൻ ഈ ലോകത്തോട് വിടപറഞ്ഞെങ്കിലും 29 കാരനായ ആ ചെറുപ്പക്കാരനും ഭാര്യ ആതിരയും പൊന്നുമകളും ഇന്നും ഒരു നീറ്റലാണ്. കണ്ണീരോടെയല്ലാതെ അവരെ ഓർക്കാനകില്ല. അവസാനമായി തന്റെ പ്രിയതമനെ ആശുപത്രിയിൽ വെച്ച് ആതിര കണ്ടപ്പോൾ ആ രംഗം കണ്ട് നിന്നവരുടെ മനസ്സുപോലും പിടിഞ്ഞു പോയി. നിതിൻ എന്ന സാമൂഹിക പ്രവർത്തകൻ ചെയ്ത നന്മകൾ കൊണ്ട് തന്നെയാണ് കേരളവും ,ഈ മറുനാടും നിതിന്റെ വേർപ്പാടിന്റെ നൊമ്പരം ഏറ്റു വാങ്ങിയതെന്നും എന്നാൽ നിതിന്റെ മൃതദേഹത്തിനോടൊപ്പം ആരും അറിയാത്ത മറ്റൊരു ചെറുപ്പകാരന്റെ മൃതദേഹവും കൂടി നാട്ടിലേക്ക് എത്തിച്ചിരുന്നുവെന്ന് അഷ്‌റഫ് താമരശ്ശേരി പറയുന്നു

നതിനെ പോലെ തന്നെ മറ്റൊരു സാമൂഹ്യ സേവകൻ കൂടിയായിരുന്നു ഷാജനും. കഴിഞ്ഞ പ്രളയത്തിൽ മൂന്നു പേരുടെ ജീവൻ രക്ഷിച്ച വ്യക്തിയാണ് ഷാജനെന്ന കാര്യം സാമൂഹ്യ പ്രവർത്തകനായ അഷ്‌റഫ് താമരശ്ശേരി ഫെയ്‌സ്ബുക് പോസ്റ്റിലൂടെയാണ് അറിയിച്ചത്.

കുറിപ്പിന്റെ പൂർണ്ണരൂപം

നമ്മുടെ കുഞ്ഞിനെ കാണാൻ ഞാൻ ഉറപ്പായും വരും,നീ സന്തോഷമായിരിക്ക്, ഇതായിരുന്നു ആതിരയെ അവസാനമായി ഫോൺ വിളിച്ചപ്പോൾ നിതിൻ പറഞ്ഞത്. ഇന്ന് വെളുപ്പിന് കൊച്ചി നെടുമ്പാശ്ശേരിയിലെത്തിച്ച നിതിന്റെ മൃതദേഹം നേരെ കൊണ്ട് പോയത്. ആശുപത്രിയിൽ കഴിയുന്ന ആതിരയെ കാണിക്കുവാൻ ആയിരുന്നു. ഇന്ന് രാവിലെ തന്നെ അടുത്ത ബന്ധുക്കൾ ഡോക്ടറുടെ നിർദ്ദേശ പ്രകാരം ആതിരയോട് നിതിന്റെ മരണം വിവരം അറിയിക്കുകയാരുന്നു. വല്ലാത്ത ഒരു അവസ്ഥയായിരുന്നു.

ഈ വിവരം ആതിരയെ അറിയിക്കുവാൻ പോയ ബന്ധുക്കൾക്ക് പോലും താങ്ങാനാവുന്ന അവസ്ഥയായിരുന്നില്ല. അവസാനമായി തന്റെ പ്രിയതമനെ ആശുപത്രിയിൽ വെച്ച് ആതിര കണ്ടപ്പോൾ ആ രംഗം കണ്ട് നിന്നവരുടെ മനസ്സുപോലും പിടിഞ്ഞ പോയ നിമിഷങ്ങൾ ആയിരുന്നു അത്. എല്ലാം സഹിക്കുവാനും കുടുംബത്തിനുണ്ടായ വലിയ നഷ്ടത്തെ അതിജീവിക്കാനുളള ശക്തി ആ കുഞ്ഞുപെങ്ങൾക്ക് ഈശ്വരൻ നൽകട്ടേയെന്ന് പ്രാർത്ഥിക്കുന്നു.അല്ലാതെ എന്ത് പറഞ്ഞ് അവരെ ആശ്വസിപ്പിക്കേണ്ടത് എനിക്കറിയില്ല. നിതിൻ ഏന്ന സാമൂഹിക പ്രവർത്തകൻ ചെയ്ത നന്മകൾ കൊണ്ട് തന്നെയാണ് കേരളവും,ഈ മറുനാടും നിതിന്റെ വേർപ്പാടിന്റെ നൊമ്പരം ഏറ്റു വാങ്ങിയത്.

നിതിന്റെ മൃതദേഹത്തിനോടപ്പം ആരും അറിയാത്ത മറ്റൊരു ചെറുപ്പകാരന്റെ മൃതദേഹവും കൂടി ഒപ്പം പോയിരുന്നു. കാസർകോഡ് പുളളൂരിനടുത്തുളള മീൻഗോത്ത് സ്വദേശി 38 വയസ്സുളള ഷാജൻ പളളയിൽ ആയിരുന്നു. ഹൃദയസ്തംഭനം ആയിരുന്നു മരണകാരണം.രണ്ട് പിഞ്ചു മക്കളും ഭാര്യയുടെ പേര് വിദ്യാശ്രീ.ഈ അടുത്ത കാലത്താണ് ഒരു ജോലി അന്വേഷിച്ച് സന്ദർശക വിസയിൽ ഷാജൻ ദുബായിൽ വരുന്നത്.നിതിനെ പോലെ മറ്റൊരു നന്മമരം ആയിരുന്നു ഷാജനും. കഴിഞ്ഞ പ്രാവശ്യം നാട്ടിലുണ്ടായ പ്രളയത്തിൽ മൂന്ന് പേരുടെ ജീവൻ രക്ഷിച്ച വ്യക്തിയായിരുന്നു ഷാജൻ പളളയിൽ. നാട്ടിലുണ്ടായ കുറച്ച് കട ബാധ്യതയും, മക്കൾക്ക് നല്ല വിദ്യാഭ്യാസ കൊടുക്കുന്നതിന് വേണ്ടിയായിരുന്നു കടൽ കടന്ന് ഷാജനും ഗൾഫിലെത്തിയത്.വിധി ആ സ്വപ്നങ്ങളെ തകിടം മറിച്ചു.

വളരെ യാദ്യശ്ചികമായി രണ്ട് നന്മമരങ്ങളുടെ ചേതനയറ്റ ശരീരം ഒരുമ്മിച്ചാണ് കൊച്ചി നെടുമ്പാശ്ശേരി വിമാന താവളത്തിലേക്ക് അയച്ചത്.എയർ അറേബ്യയുടെ പ്രത്യേക വിമാനത്തിലാണ് രണ്ട് മൃതദേഹങ്ങളും നാട്ടിലേക്ക് അയക്കാൻ കഴിഞ്ഞത്.അതിന് എന്നെ വളരെയധികം സഹായിച്ചത് എയർ അറേബ്യയുടെ മാനേജർ ശ്രീ രജ്ഞിത്തായിരുന്നു.ഷാജന്റെ കുടുംബത്തിനും വലിയ നഷ്ടം തന്നെയാരുന്നു.വാർത്താ പ്രാധാന്യം ഇല്ലാത്തത് കൊണ്ട് ഷാജന്റെ മരണം ആരും അറിഞ്ഞില്ലായെന്ന് മാത്രം, ഷാജന്റെ കുടുംബത്തിനുണ്ടായ നഷ്ടത്തിന് എന്ത് പറഞ്ഞാണ് സമാധാനിപ്പിക്കേണ്ടത് എന്നറിയില്ല. ഈശ്വരൻ എല്ലാം തരണം ചെയ്യുവാനുളള ശക്തി നൽകട്ടെയെന്ന് പ്രാർത്ഥിക്കുന്നു. സമൂഹത്തിൽ നന്മ ചെയ്യുന്നവരുടെ വേർപ്പാട് നമ്മുടെ മുന്നിൽ തുറന്നിടുന്നത് കാരുണ്യത്തിന്റെയും, സ്‌നേഹത്തിന്റെയും വാതിലുകളാണ്.