രോഹിത് വെമുല കേരളത്തിൽ ആയിരുന്നെങ്കിൽ ആത്മഹത്യ ചെയ്യേണ്ടിവരില്ലായിരുന്നെന്ന് പറഞ്ഞ മുഹമ്മദ് റിയാസിനെതിരെ ദളിത്‌ വിദ്യാർത്ഥിനി

പിണറായി വിജയന്റെ മകൾ വീണയുമായുള്ള വിവാഹം ഉറപ്പിച്ചതിനുപിന്നാലെയാണ് മുഹമ്മദ് റിയാസ് വാർത്തകളിൽ നിറയുന്നത്. ഈ മാസം 15നാണ് വീണയുടെയും റിയാസിന്റെയും വിവാഹം. മുഹമ്മദ് ഖിയാസ് കഴിഞ്ഞ ദിവസം ഒരു ചാനൽ ചർച്ചയിൽ നടത്തിയ പ്രതികരണം വിവാദം സൃഷ്ടിച്ചിരിക്കുകയാണ്. രോഹിത് വെമുല കേരളത്തിൽ ആയിരുന്നെങ്കിൽ അദ്ദേഹത്തിന് ആത്മഹത്യ ചെയ്യേണ്ടതായി വരില്ലായിരുന്നുവെന്ന് മുഹമ്മദ്‌ റിയാസ് പറഞ്ഞത്. എന്നാൽ മുഹമ്മദ് റിയാസിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ് ദളിത്‌ വിദ്യാർത്ഥിനി ദീപ പി മോഹനൻ. ഗവേഷണ അവകാശത്തിനായി ബഹു. ഹൈക്കോടതി ഓർഡർ വാങ്ങിക്കേണ്ട ഗതികേട് വന്ന ദളിത്‌ വിദ്യാർത്ഥിയായ ഞാൻ, പ്രസ്തുത സ്റ്റേറ്റ്മെന്റ് കേട്ട് ജീവിക്കുന്നത് ഏത് സംസ്ഥാനത്താണെന്നോർത്ത്‌ ചിരിച്ചുപോയെന്ന് സഖാവിനോട് അടുത്ത ബന്ധമുള്ളവർ ഒന്ന് പറഞ്ഞു കൊടുക്കണേ എന്നാണ് ദീപ ഫെയ്സ്ബുക്കിലൂടെ പറയുന്നത്

കുറിപ്പിന്റെ പൂർണ്ണരൂപം

ഡി വൈ എഫ് ഐ നേതാവ് മുഹമ്മദ്‌ റിയാസ് ഇന്നലെ മനോരമ കൗണ്ടർ പോയിന്റിൽ പറയുവാണേ രോഹിത് വെമുല കേരളത്തിൽ ആയിരുന്നെങ്കിൽ അദ്ദേഹത്തിന് ആത്മഹത്യ ചെയ്യേണ്ടതായി വരില്ലായിരുന്നുവെന്ന് !!!
അതായത് ഞങ്ങൾ ഭരിക്കുന്ന കേരളത്തിൽ ജാതിവിവേചനം ഇല്ലെന്ന്

ഗവേഷണ അവകാശത്തിനായി ബഹു. ഹൈക്കോടതി ഓർഡർ വാങ്ങിക്കേണ്ട ഗതികേട് വന്ന ദളിത്‌ വിദ്യാർത്ഥിയായ ഞാൻ, പ്രസ്തുത സ്റ്റേറ്റ്മെന്റ് കേട്ട് ജീവിക്കുന്നത് ഏത് സംസ്ഥാനത്താണെന്നോർത്ത്‌ ചിരിച്ചുപോയെന്ന് സഖാവിനോട് അടുത്ത ബന്ധമുള്ളവർ ഒന്ന് പറഞ്ഞു കൊടുക്കണേ.

കൂട്ടത്തിൽ ഒരു കാര്യം കൂടി, ഇപ്പോഴും ഗവേഷണം ചെയ്യാനാവാത്ത സാഹചര്യം മഹാത്മാ ഗാന്ധി സർവ്വകലാശാലയിൽ ഞാൻ നേരിടുന്നുവെന്നും എന്നോട് ജാതിവിവേചനം കാണിച്ച/കാണിച്ചുകൊണ്ടിരിക്കുന്ന അധ്യാപകൻ(ഡോ. നന്ദകുമാർ കളരിക്കൽ) ഇടത് അധ്യാപക സംഘടനയിൽ അന്നും ഇന്നും ഉണ്ടെന്നും അദ്ദേഹത്തെ സംരക്ഷിക്കുന്നത് CPIM ആണെന്നും അദ്ദേഹത്തിനെതിരെയുള്ള പരാതി പിൻവലിക്കാൻ എന്നോടാവശ്യപ്പെട്ടത് ഇന്നത്തെ ആരോഗ്യമന്ത്രി കെ കെ ഷൈലജ ടീച്ചർ ആണെന്നും അറിയിക്കുക.

അദ്ദേഹം ജാതിയില്ലാത്ത കേരളത്തെക്കുറിച്ച്‌ കൂടുതൽ കൂടുതൽ ഊറ്റം കൊള്ളട്ടെ !!
ഇനിയും ഇനിയും ചാനൽ ചർച്ചകളിൽ വന്നിരുന്ന് കേരളത്തിൽ ജാതിവിവേചനമില്ലെന്ന് ഉറക്കെ അലറട്ടെ !