എസ്എഫ്‌ഐയുടെ ആൾമാറാട്ടം, പോലീസ് കേസെടുക്കാത്തത് രാഷ്‌ട്രീയ സമ്മർദ്ദം മൂലം, കോൺഗ്രസ്- സിപിഎം കൂട്ടുകെട്ട് വ്യക്തമെന്ന് കെ.സുരേന്ദ്രൻ

തിരുവനന്തപുരം : കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ എസ്എഫ്‌ഐ ആൾമാറാട്ടത്തിൽ കോൺഗ്രസ്- സിപിഎം ബന്ധം വ്യക്തമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. എസ്എഫ്‌ഐ നേതാവിന്റെ ആൾമാറാട്ടത്തിന് കൂട്ടുനിന്ന പ്രിൻസിപ്പാൾ കോൺഗ്രസിന്റെ അദ്ധ്യാപക സംഘടനയുടെ ജില്ലാ നേതാവാണ്. പ്രഥമദൃഷ്ട്യാ കേസെടുക്കേണ്ട സംഭവത്തിൽ ഇതുവരെ പോലീസ് കേസെടുക്കാൻ തയ്യാറാകാത്തത് രാഷ്‌ട്രീയ സമ്മർദ്ദം മൂലമാണെന്നും അദ്ദേഹം പറഞ്ഞു.

പോലീസ് കേസെടുക്കാത്തത് നിയമലംഘനമാണ്. ഇരുകൂട്ടരും സ്ഥിരമായി ചെയ്തുവരുന്ന തട്ടിപ്പാണ് ഇപ്പോൾ പുറത്തായിരിക്കുന്നത്. ആൾമാറാട്ടം, വിശ്വാസവഞ്ചന, ഗൂഢാലോചന, വ്യാജരേഖ ചമയ്‌ക്കൽ തുടങ്ങിയ വകുപ്പുകളിൽ ഇതുവരെ കേസെടുക്കാൻ പോലീസ് തയ്യാറാവാത്തത് നിയമവിരുദ്ധമാണ്. അന്വേഷണം നടത്താൻ സംസ്ഥാന പോലീസ് മേധാവിക്കും ജില്ലാ പോലീസ് മേധാവിക്കും കാട്ടാക്കട പൊലീസിനും കേരള സർവകലാശാല രജിസ്ട്രാർ പരാതി നൽകിയിട്ടുണ്ട്.

യുയുസി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങളാണ് സർവകലാശാലയ്‌ക്ക് നൽകിയിരിക്കുന്നതെന്നും ഇത് കോളേജിന്റെയും സർവകലാശാലയുടെയും പ്രതിച്ഛായയ്‌ക്കും അന്തസിനും കോട്ടമുണ്ടാക്കിയതായും പരാതിയിൽ പറയുന്നു. എബിവിപിയും പോലീസിൽ പരാതി നൽകി. സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും ഭാഗത്ത് നിന്നും പ്രതിക്ക് വേണ്ടി സമ്മർദ്ദം ഉയരുന്നുണ്ടെന്നും കെ.സുരേന്ദ്രൻ പ്രതികരിച്ചു.