തിരുവനന്തപുരം. മുഖ്യമന്ത്രി പങ്കെടുക്കുന്ന ക്യാപ്റ്റന്‍ ലക്ഷ്മിയുടെ ജീവചരിത്രം പറയുന്ന പുസ്തകത്തിന്‍റെ പ്രകാശന ചടങ്ങിലേക്ക് ലൈംഗികാതിക്രമ ആരോപണം നേരിടുന്നയാൾക്ക് ക്ഷണം. സംഭവം വിവാദമായതോടെ അച്ചടിച്ച നോട്ടിസ് പിൻവലിച്ച് അധികൃതർ. ലൈംഗികാതിക്രമ പരാതി നേരിടുന്ന എന്‍ബിറ്റിയുടെ അസിസ്റ്റന്‍റ് എഡിറ്റര്‍ റൂബിന്‍ ഡിക്രൂസിനെ പരിപാടിയിലേക്ക് ക്ഷണിച്ചത്. 2018ല്‍ രജിസ്റ്റര്‍ ചെയ്ത ലൈംഗികാതിക്രമ കേസിലെ പ്രതിയാണ് റൂബിന്‍ ഡിക്രൂസ്. ഈ കേസില്‍ നവംബര്‍ 18 ഡല്‍ഹി പട്യാല ഹൗസ് കോടതി ഹിയറിങ് നിശ്ചയിച്ചിട്ടുണ്ട്.
റൂബിന്‍ ഡിക്രൂസിനെ ക്ഷണിച്ചുകൊണ്ട് അച്ചടിച്ചിറക്കിയ നോട്ടീസ് വിവാദമായതോടെ സംഘാടകര്‍ പുതിയ നോട്ടീസ് ഇറക്കി. പുസ്തക പരിചയത്തിനായി നിശ്ചയിച്ചിരുന്നത് റൂബിന്‍ ഡിക്രൂസിനെയായിരുന്നു. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനം ഉയര്‍ന്നതോടെയാണ് ഇയാളെ മാറ്റാന്‍ സംഘാടകര്‍ തീരുമാനിച്ചത്.
നാളെ വൈകിട്ട് തിരുവനന്തപുരത്താണ് പുസ്തക പ്രകാശനം. ക്യാപ്റ്റന്‍ ലക്ഷ്മിയെ പോലുള്ളവരെ ആദരിക്കാനാണോ അപമാനിക്കാനാണോയെന്ന തരത്തില്‍ റൂബിന്‍ ഡിക്രൂസിനെ ഉള്‍പ്പെടുത്തിയതിനെ ചോദ്യം ചെയ്ത് വിമര്‍ശനം ഉയര്‍ന്നിരുന്നു.