ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ കല്‍പ്പിക്കുന്ന ഉത്തരവുകളില്‍ വീഴ്ച്ച വരുത്തിയാല്‍ ചിലപ്പോള്‍ മഴയത്ത് പച്ചവിറക് കത്തിച്ചും ചോറും വെക്കേണ്ടി വന്നേക്കാം . ഏമാന്മാര്‍ പഠിപ്പിച്ച ചില പാഠങ്ങളില്‍ ചിലതെല്ലാം ഓര്‍മ്മിക്കുകയാണ് ക്യാംപ് ഫോളോവര്‍മാര്‍…പാലക്കാട് കെഎപി ക്യാംപിലാണ് മഴയത്ത് പച്ചവിറക് കത്തിച്ച് പുകയൂതി ചോറ് വെച്ച് നല്‍കേണ്ട ഗതികേട് ക്യാംപ് ഫോളോവറിന് വന്നത്..
കെഎപി ക്യാംപിലെ ഒരു ഉന്നതൻ സംഘടിപ്പിച്ച സുഹൃദ് പാർട്ടിക്കു രാത്രി ഒൻപതിനു ടൗണിൽപോയി ബീഫ് ബിരിയാണി വാങ്ങി വേഗം എത്തിയില്ലെന്നതാണ് ക്യാംപ് ഫോളോവർ ചെയ്ത തെറ്റ്. പിറ്റേദിവസം മുറിയിൽ വിളിച്ചു ശാസിച്ചു. പിന്നെ, മാവോയിസ്റ്റ് വേട്ടയ്ക്കുള്ള തണ്ടർ ബോ ൾട്ട് ടീമിനൊപ്പമുള്ള ഒാഫിസറോട് ഇവനെ വേണ്ടവിധം പരിപാലിച്ചേക്ക് എന്നു പറയുന്നതുകേട്ടു.
മഴയുള്ള ദിവസം അട്ടപ്പാടി അതിർത്തിയിലായിരുന്നു രണ്ടുദിവസം നീണ്ട മാവോയിസ്റ്റ് തിരച്ചിൽ. ടീം അംഗങ്ങൾക്കു ഭക്ഷണം പാചകം ചെയ്യുകയായിരുന്നു ഡ്യൂട്ടി. സ്റ്റൗ ഉണ്ടായിട്ടും അതു നൽകാതെ, പച്ചവിറകു കത്തിക്കാനായിരുന്നു ക്യാംപ് ഒാഫിസറുടെ നിർദേശം. ഊതിയും തീപിടിപ്പിച്ചും വശംകെട്ടു. ഒടുവിൽ സ്റ്റൗ കൊടുത്തു. എന്നാൽ, ചോറും കറികളും വൈകിയതിന്റെ പേരിലുംകിട്ടി, പരസ്യ ശാസന. അഞ്ചു ക്യാംപ് ഫോളോവേഴ്സാണ് ക്രമസമാധാന വിഭാഗത്തിൽ ഡ്യൂട്ടിക്കുള്ളത്. ക്യാംപിൽ ഒരു ഒാഫിസറുടെ ശുചിമുറി കഴുകിച്ചത് പൊലീസുകാർക്കിടയിൽ ചർച്ചയായിരുന്നു. പട്ടിയെ കുളിപ്പിക്കലും വസതിയിലെ മാലിന്യം നീക്കലും വരെ ചെയ്യിക്കുന്നതായി ഫോളോവേഴ്സ് പറഞ്ഞു.