ന്യൂഡല്‍ഹി. സോളാര്‍ കേസിലെ പീഡന പരാതിയില്‍ പ്രമുഖ കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാലിനെ സിബിഐ ചോദ്യം ചെയ്തു. ഡല്‍ഹിയില്‍ വച്ചാണ് ചോദ്യം ചെയ്യല്‍ നടന്നത്. 2012 ല്‍ മന്ത്രിയായിരുന്ന എപി അനില്‍കുമാറിന്റെ ഔദ്യോഗിക വസതിയില്‍ വച്ച് പരാതിക്കാരിയെ പീഡിപ്പിച്ചെന്ന കേസിൽ ആണ് ചോദ്യം ചെയ്യൽ നടന്നത്.
നേരത്തെ തിരുവനന്തപുരത്ത് വച്ച് ചോദ്യം ചെയ്യാനാണ് തീരുമാനിച്ചതെങ്കിലും കെസി വേണുഗോപാലിന്റെ അഭ്യര്‍ഥന മാനിച്ചാണ് ഡല്‍ഹിയില്‍ വച്ച് ചോദ്യം ചെയ്തത്. കഴിഞ്ഞ ദിവസമാണ് കെസി വേണുഗോപാലിനെ സിബിഐ ചോദ്യം ചെയ്തത്.
2012 മെയ് മാസം കേസിനാസ്പദമായ സംഭവം നടന്നതെന്നാണ് യുവതിയുടെ പരാതിയിലുള്ളത്. അന്വേഷണം നടത്തിയ പൊലീസ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. തുടർന്ന് അന്വേഷണം സര്‍ക്കാര്‍ സിബിഐക്ക് കൈമാറുകയാണ് ഉണ്ടായത്. അന്വേഷണ സംഘം മൂന്ന് തവണ പരാതിക്കാരിയില്‍ നിന്നും മൊഴി എടുക്കുകയുണ്ടായി. വേണുഗോപാലിനെതിരെ ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പടെ കൈമാറിയതായും യുവതി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നതാണ്.