ഇനിയും വൈകിയാൽ അവർ മാനസികമായും തളരും; ഗിനിയിൽ കുടുങ്ങിയ നാവികരുടെ മോചനം, പ്രധാനമന്ത്രിക്ക് കത്തെഴുതി മുഖ്യമന്ത്രി

തിരുവനന്തപുരം : ഗിനിയിൽ കുരുങ്ങിയ കപ്പൽ ജീവനക്കാരുടെ മോചനത്തിൽ നടപടി ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു. കപ്പൽ ജീവനക്കാരുടെ ജീവൻ അപകടത്തിലാണെന്നും അടിയന്തിര നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു. സുരക്ഷിതമല്ലാതെ, തടവിൽ തുടരുന്നത് കപ്പൽ ജീവനക്കാരുടെ മാനസ്സിക – ശാരീരിക നിലയെ ബാധിക്കുമെന്നും കത്തിൽ വ്യക്തമാക്കി. മലയാളികളായ നാവികർ തങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ മുന്നേ അറിയിച്ചിരുന്നു.

നാവികനായ സനു ജോസിന് വെള്ളവും ഭക്ഷണവും ലഭിക്കുന്നില്ലെന്ന് അദ്ദേഹത്തിന്റെ കുടുംബം വ്യക്തമാക്കി. മകനെ ഫോണിൽ ബന്ധപ്പെടാൻ കഴിയുന്നുണ്ട്. റൂമിൽ അടച്ചിട്ടിരിക്കുകയാണെന്നാണ് പറഞ്ഞതെന്നും സനു ജോസിൻ്റെ അമ്മ മെറ്റിൽഡ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കേന്ദ്ര സംസ്ഥാന സർക്കാരുകൾ മോചിപ്പിക്കാനുള്ള ശ്രമം വേഗത്തിലാക്കണമെന്നും അവർ ആവശ്യപ്പെട്ടു.

അതേസമയം എക്വറ്റോറിയൽ ഗിനിയിൽ തടവിലായവരെ വിമാനത്തിൽ നൈജീരയ്ക്ക് കൊണ്ടു പോകാൻ ശ്രമം നടക്കുകയാണെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം. തടവിൽ കഴിയുന്നവരോട് പാസ്പോർട്ട് നൽകാൻ ഗിനി സൈന്യം ആവശ്യപ്പെട്ടിരിക്കുകയാണ്. ഇന്ത്യക്കാരായ കപ്പൽ ജീവനക്കാർ ആഫ്രിക്കൻ രാജ്യത്ത് തടവിലായിട്ട് അടുത്ത ആഴ്ച മൂന്ന് മാസം പൂർത്തിയാകും. ഇടപെടുന്നുണ്ടെന്ന് വിദേശകാരമന്ത്രാലയവും ഗിനിയിലെ ഇന്ത്യൻ എംബസിയും ആവർത്തിക്കുമ്പോഴും കപ്പൽ ജീവനക്കാരുടെ സാഹചര്യം അനുദിനം മോശമാവുകയാണ്.