ശബരിമല യുവതീ പ്രവേശം, പൗരത്വ നിയമഭേദ​ഗതി; കേസുകള്‍ പിന്‍വലിക്കുമെന്ന് മുഖ്യമന്ത്രി

ശബരിമല യുവതീ പ്രവേശം, പൗരത്വ നിയമഭേദ​ഗതി എന്നിവക്കെതിരെ സംസ്ഥാനത്തുണ്ടായ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റ‍ര്‍ ചെയ്ത കേസുകളില്‍ ​ഗുരുതര-ക്രിമിനല്‍ സ്വഭാവമില്ലാത്ത കേസുകള്‍ പിന്‍വലിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു. ഇതിനായി സര്‍ക്കാര്‍ തലത്തില്‍ നടപടികള്‍ വേ​ഗത്തിലാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കേസുകളുടെ നിലവിലെ സ്ഥിതിയും ക്രിമിനല്‍ സ്വഭാവവും പരിഗണിച്ച്‌ നടപടിയെടുക്കാന്‍ ക്രൈംബ്രാഞ്ച് ഐജിയുടെ നേത്യത്വത്തിലുള്ള കമ്മറ്റി രൂപീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ നിയമസഭയില്‍ ഉന്നയിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

പൗരത്വ നിയമ ഭേദഗതി പ്രക്ഷോഭവവുമായി ബന്ധപ്പെട്ട് രജിസ്റ്റ‍ര്‍ ചെയ്ത 836 കേസുകളില്‍ 13 കേസുകള്‍ മാത്രമാണ് ഇതുവരെ പിന്‍വലിച്ചതെന്ന് വിഡി സതീശന്‍ സഭയില്‍ ചൂണ്ടിക്കാട്ടി. ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെ‌ട്ട് 2636 കേസുകളാണ് സംസ്ഥാനത്ത് ആകെ രജിസ്റ്റ‍ര്‍ ചെയ്തത്. ക്രിമിനല്‍ കേസുകളും അക്രമങ്ങളുമായി ബന്ധപ്പെട്ട് എടുത്ത കേസുകളും പിന്‍വലിക്കേണ്ടതില്ല. മറ്റു കേസുകളില്‍ സ‍ര്‍ക്കാര്‍ വേ​ഗത്തില്‍ നടപടിയെടുക്കണമെന്ന് സതീശന്‍ ആവശ്യപ്പെട്ടു. എന്നാല്‍ കോടതിയുടെ പരിഗണനയിലുള്ള കാര്യമായതിനാല്‍ വിഷയത്തില്‍ സര്‍ക്കാരിന് പരിമിതിയുണ്ടെന്ന് മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിന് മറുപടി നല്‍കി.