അബുദാബി ലുലുവിൽനിന്ന് ഒന്നരക്കോടി രൂപ അപഹരിച്ച മലയാളി ജീവനക്കാരൻ ഒളിവിൽ

അബുദാബി ലുലു ഹൈപ്പർ മാർക്കറ്റിൽനിന്ന് വൻ തുക തിരിമറി നടത്തി കണ്ണൂർ സ്വദേശിയായ ജീവനക്കാരൻ മുങ്ങിയതായി പരാതി. അബുദാബി ഖാലിദിയ മാളിലെ ലുലു ഹൈപ്പർ മാർക്കറ്റ് കാഷ് ഓഫീസ് ഇൻ ചാർജായിരുന്ന കണ്ണൂർ നാറാത്ത് സുഹറ മൻസിലിൽ പൊയ്യക്കൽ പുതിയപുരയിൽ മുഹമ്മദ് നിയാസിന് (38) എതിരെയാണ് ലുലു ഗ്രൂപ്പ് അബുദാബി പോലിസിൽ പരാതി നൽകിയത്.

ഒന്നരക്കോടിയോളം രൂപ (ആറ് ലക്ഷം ദിർഹം) അപഹരിച്ചതായാണ് പരാതി. 25-ന് ഉച്ച യ്ക്കുള്ള ഡ്യൂട്ടിക്ക് ഹാജരാ കേണ്ടിയിരുന്ന നിയാസിൻ്റെ അസാന്നിധ്യം ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഹൈപ്പർ മാർക്കറ്റ് അധികൃതർ അന്വേഷണം ആരംഭിച്ചത്. ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അത് ഓഫായിരുന്നു.

തുടർന്ന് നടത്തിയ പരിശോധനയിൽ കാഷ് ഓഫീസിൽ നിന്ന് ആറ് ലക്ഷം ദിർഹത്തിൻ്റെ കുറവ് കണ്ടുപിടിച്ചു. കാഷ് ഓഫീസിൽ ജോലി ചെയ്യുന്നതു കൊണ്ട് നിയമപ്രകാരം നിയാസിൻ്റെ പാസ്പോർട്ട് കമ്പനിയാണ് സൂക്ഷിക്കുന്നത്. അതുകൊണ്ട് സാധാരണരീതിയിൽ യു.എ.ഇയിൽ നിന്ന് പുറത്തുപോകാൻ സാധിക്കില്ലെന്ന് അധികൃതർ പറഞ്ഞു.

നിയാസ് കഴിഞ്ഞ 15 വർഷമായി ലുലു ഗ്രൂപ്പിലാണ് ജോലി ചെയ്ത‌ിരുന്നത്‌. എറണാകുളം വെണ്ണല ചളിക്കവട്ടം സ്വദേശിനിയായ ഭാര്യയും, രണ്ട് കുട്ടികളും അബുദാബിയിൽ ഒപ്പം താമസിച്ചിരുന്നു. നിയാസിന്റെ തിരോധാനത്തിനുശേഷം ഭാര്യയും കുട്ടികളും ആരെയും അറിയിക്കാതെ പെട്ടെന്ന് നാട്ടിലേക്കു മടങ്ങുകയും ചെയ്തു. എംബസി മുഖാന്തരം നിയാസിനെതിരേ കേരള പോലീസിലും ലുലു ഗ്രൂപ്പ് പരാതി നൽകിയിട്ടുണ്ട്.