ബാലഭാസ്‌കറിന്റെ മരണം; അപകട സമയത്ത് കാർ അമിത വേഗത്തിൽ ആയിരുന്നുവെന്ന് ഭാര്യയുടെ മൊഴി

തിരുവനന്തപുരം. വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെയും മകള്‍ തേജസ്വിനിയുടെയും മരണത്തിനിടയാക്കിയ കാര്‍ അപകടം സംഭവിക്കുന്ന സമയത്ത് അമിതവേഗത്തിലായിരുന്നുവെന്ന് ബാലഭാസ്‌കറിന്റെ ഭാര്യയുടെ മൊഴി. ഇത് സംബന്ധിച്ച മൊഴി ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി കോടതിയില്‍ നല്‍കി. കാറോടിച്ചിരുന്നത് പാലക്കാട് സ്വദേശിയായ അര്‍ജിന്‍ നാരായണനാണ്.

ബാലഭാസ്‌കറിന്റെ മരണം സംബന്ധിച്ച കേസിലെ ഏക പ്രതിയും അര്‍ജുനാണ്. പ്രതിയായ അര്‍ജുനെ ലക്ഷ്മികോടതിയല്‍ തിരിച്ചറിഞ്ഞു. മകളുടെ പേരിലുള്ള പൂജയ്ക്കായി തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തല്‍ പോയി വരുമ്പോഴായിരുന്നു അപകടം. പൂജയ്ക്ക് ശേഷം 2018 സെപ്റ്റംബര്‍ 24ന് രാത്രി തിരിച്ചു. 25ന് പുലര്‍ച്ചെ 12.15ന് ചാലക്കുടിയിലായിരുന്ന കാര്‍ 3.30ന് തിരുവനന്തപുരം പള്ളിപ്പുറത്ത് അപകടത്തില്‍ പെട്ടു.

അപകടത്തില്‍ ബോധം നഷ്ടപ്പെട്ട തനിക്ക് ദിവസങ്ങള്‍ക്ക് ശേഷമാണ് ബോധം ലഭിച്ചതെന്നും ലക്ഷ്മി കോടതിയില്‍ പറഞ്ഞു. അപകടവിവരം പോലീസില്‍ അറിയിച്ചത് താനായിരുന്നുവെന്ന് ലക്ഷ്മിയുടെ സഹോദരനും മൊഴി നല്‍കി. അര്‍ജുനെതിരെ അലക്ഷ്യമായി വാഹനമോടിച്ചതിനും മനപൂര്‍വമല്ലാത്ത നരഹത്യയ്ക്കുമാണ് കേസ്.