ജനിച്ച മകളെ ഒന്നെടുക്കാന്‍ ഒരുമ്മ കൊടുക്കാന്‍ കഴിഞ്ഞിട്ടില്ല ഇതുവരെ, ഉമ്മകള്‍ ചേട്ടന്‍ വഴിയെങ്കിലും കിട്ടട്ടെ, പട്ടാളാക്കാരുടെ അനുഭവം വിവരിച്ച് ദേവന്‍

ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ പ്രശ്‌നങ്ങള്‍ അതി രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഇരു സേനകളും തമ്മില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടല്‍ വരെ എത്തി. ഈ സാഹചര്യത്തില്‍ സിനിമ ചിത്രീകരണ സമയം സൈനികര്‍ക്ക് ഒപ്പം ഉണ്ടായിരുന്ന അനുഭവം തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് നടന്‍ ദേവന്‍. ഉറ്റവരെയും ഉടയവരെയും ഒന്ന് കാണാന്‍ പോലുമാകാതെ രാജ്യത്തിനായി കാവല്‍ നില്‍ക്കേണ്ടി വരുന്ന സൈനികരെ കുറിച്ചാണ് ദേവന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചിരിക്കുന്നത്.

ഷൂട്ടിംഗ് കഴിഞ്ഞു യാത്ര പറയാന്‍ ചെന്നപ്പോള്‍ അവരുടെ കണ്ണുകള്‍ ഈറനണിയുന്നതു ഞാന്‍ കണ്ടു. ‘ ഇനി എപ്പോളെങ്കിലും കാണാം ‘ എന്ന് പറഞ്ഞു യാത്ര പറയുമ്പോള്‍, ഈറന്‍ അണിഞ്ഞു നിന്നിരുന്ന അവരുടെ കണ്ണീര്‍ പൊട്ടി കവിളിലൂടെ ഒളിച്ചിറങ്ങുന്നത് ഞാന്‍ കണ്ടു.. ‘ എന്തിനാ കരയുന്നത് ‘ എന്ന് സ്‌നേഹപൂര്‍വം ചോദിച്ചു.. ‘ നാട്ടില്‍ ഞാന്‍ എന്തെങ്കിലും ചെയ്‌യേണ്ടതുണ്ടോ ‘ ഞാന്‍ ചോദിച്ചു. പരസ്പരം നോക്കി ഒരാള്‍ ‘ വേണ്ട ചേട്ടാ, അതൊക്കെ നമ്മുടെ ആര്‍മി ചെയ്യുന്നുണ്ട്. വീട്, ഭക്ഷണം, വിദ്യാഭ്യാസം, സുരക്ഷ എല്ലാം തരുന്നുണ്ട്.. പക്ഷെ , ചേട്ടാ ഇതു മാത്രം പോരല്ലോ? ‘. എന്റെ കണ്ണില്‍ ഈറന്‍ ആകുന്നുണ്ടോ എന്ന് തോന്നിയ നിമിഷങ്ങള്‍.- ദേവന്‍ കുറിച്ചു.

ദേവന്റെ കുറിപ്പിന്റെ പൂര്‍ണരൂപം;

മോഹന്‍ലാലിന്റെ ‘1971’ എന്നാ ചിത്രത്തിന്റെ ഷൂട്ടിംഗ് ജയ്പ്പൂരില്‍ നിന്നും 800 kms അകലെ പാക്കിസ്ഥാന്‍ borderil നടക്കുകയായിരുന്നു. മേജര്‍ രവി ആണ് സംവിധായകന്‍. കാറിലും ജീപ്പിലും പിന്നെ മിലിറ്ററി ലോറിയിലുമാണ് അവിടെ എത്തിയത്. ഷൂട്ടിങ്ങിനിടയില്‍ അവിടവിടെ തോക്കുധാരികളായ കുറെ ചെറുപ്പക്കാരെ കണ്ടു. ശരീരം മുഴുവനും ആയുധങ്ങളാണ്. ഒരു ഗ്രൂപിലേക്കു ചെന്ന് വിശേഷം അന്വേഷിച്ചു. എല്ലാം മലയാളി സഹോദരന്മാര്‍ ആണ്. എല്ലാവരും ചുറ്റിലും കുടി. വിശേഷങ്ങള്‍ ചോദിച്ചു.

ആഴ്ചയില്‍ ഒരു ദിവസം മാത്രം എത്താറുള്ള വെള്ളം വണ്ടിയെ കാത്തിരിക്കുന്നവര്‍, അത് തീര്‍ന്നാല്‍ ദിവസം രണ്ടു ഗ്ലാസ് വെള്ളം കുടിച്ചു ജീവിക്കുന്നവര്‍, ഉണങ്ങിയ ചപ്പാത്തിയും കറിയും കഴിക്കുന്നവര്‍, കിടക്കാന്‍ ടെന്റുകളില്‍ ചുട്ടുപൊള്ളുന്ന മണലില്‍ പായ വിരിച്ചു കിടന്നുറങ്ങുന്നവര്‍, മലമൂത്രവിസര്‍ജനത്തിനു പ്രകൃതിയെ ആശ്രയിക്കേണ്ടിവരുന്നവര്‍, വെളിച്ചം നിഷിദ്ധമായ രാത്രികള്‍ ചിലവഴികേണ്ടിവരുന്നവര്‍, fully loaded ആയ ആയുധങ്ങളുമായി കിടക്ക പങ്കിടുന്നവര്‍, വല്ലപ്പോളും മാത്രം വരുന്ന മൊബൈല്‍ റൈഞ്ചില്‍ രണ്ടോ മൂന്നോ മിനിറ്റ് മാത്രം ഉറ്റവരുമായി സംസാരിക്കാന്‍ ഭാഗ്യമുള്ളവര്‍, ഒരു വിളിപ്പാടകലെ മാത്രം നിക്കുന്ന അതിര്‍ത്തിയിലേക്ക് 24 മണിക്കൂറും കണ്ണും നാട്ടു ആയുധങ്ങളുടെ ട്രിഗറില്‍ വിരലും വെച്ച് ‘ ഫയര്‍ ‘ എന്നാ ശബ്ദം കേള്‍ക്കാന്‍ ചെവിയര്‍ത്തിരിക്കുന്നവര്‍, കല്യാണം കഴിഞ്ഞുപോന്നതിനുശേഷം, ജനിച്ച കുഞ്ഞിനെ ഒന്ന് കാണാനും കുടി കഴിയാതെ, മൊബൈല്‍ ഫോണില്‍ മാത്രം നോക്കി മക്കളെ ലാളിക്കുന്നവര്‍, പ്രാരാബ്ധങ്ങളും വേദനകളും പരസ്പരം കൈമാറി ജീവിക്കുന്ന കുറെ സഹോദരന്മാരെ ഞാന്‍ കണ്ടു..

ഷൂട്ടിംഗ് കഴിഞ്ഞു യാത്ര പറയാന്‍ ചെന്നപ്പോള്‍ അവരുടെ കണ്ണുകള്‍ ഈറനണിയുന്നതു ഞാന്‍ കണ്ടു. ‘ ഇനി എപ്പോളെങ്കിലും കാണാം ‘ എന്ന് പറഞ്ഞു യാത്ര പറയുമ്പോള്‍, ഈറന്‍ അണിഞ്ഞു നിന്നിരുന്ന അവരുടെ കണ്ണീര്‍ പൊട്ടി കവിളിലൂടെ ഒളിച്ചിറങ്ങുന്നത് ഞാന്‍ കണ്ടു.. ‘ എന്തിനാ കരയുന്നത് ‘ എന്ന് സ്‌നേഹപൂര്‍വം ചോദിച്ചു.. ‘ നാട്ടില്‍ ഞാന്‍ എന്തെങ്കിലും ചെയ്‌യേണ്ടതുണ്ടോ ‘ ഞാന്‍ ചോദിച്ചു. പരസ്പരം നോക്കി ഒരാള്‍ ‘ വേണ്ട ചേട്ടാ, അതൊക്കെ നമ്മുടെ ആര്‍മി ചെയ്യുന്നുണ്ട്. വീട്, ഭക്ഷണം, വിദ്യാഭ്യാസം, സുരക്ഷ എല്ലാം തരുന്നുണ്ട്.. പക്ഷെ , ചേട്ടാ ഇതു മാത്രം പോരല്ലോ? ‘. എന്റെ കണ്ണില്‍ ഈറന്‍ ആകുന്നുണ്ടോ എന്ന് തോന്നിയ നിമിഷങ്ങള്‍..

‘പിന്നെ എന്താ നിങ്ങള്‍ക്കു വേണ്ടത്?’.. ‘ഇവിടെ ഉള്ള എല്ലാവരും വീട്ടില്‍ പോയിട്ടു ഒരു വര്‍ഷമായി. യുദ്ധഭീഷണി ഉള്ളതുകൊണ്ട് ലീവ് കിട്ടുന്നില്ല. ഞങ്ങള്‍ക്കു ജനിച്ച മകളെ ഒന്നെടുക്കാന്‍ ഒരുമ്മ കൊടുക്കാന്‍ കഴിഞ്ഞിട്ടില്ല ഇതുവരെ. ‘ മറ്റൊരാള്‍… ‘ചിലപ്പോ, ഒരുപക്ഷെ, അതിനു കഴിഞ്ഞെന്നും വരില്ല… എതു നിമിഷവും ഇല്ലാതാവാം ചേട്ടന്‍ നാട്ടില്‍ പോകുമ്പോള്‍ എതെങ്കിലും ഒരു പട്ടാളക്കാരന്റെ വീട്ടില്‍ പോണം. മാസങ്ങള്‍ മാത്രം പ്രായമായ അവന്റെ കുഞ്ഞിനെ വാരിയെടുത്തു ഒരു ഉമ്മ കൊടുക്കണം. ഞങ്ങളുടെ ഉമ്മകള്‍ ചേട്ടന്‍ വഴിയെങ്കിലും അവര്‍ക്കു കിട്ടട്ടെ ‘… നിറഞ്ഞു തിങ്ങിയ എന്റെ കണ്ണീര്‍ പൊട്ടി താഴെ വീണു.. പിന്നെ അവിടെ നില്‍ക്കാനായില്ല..

തിരിച്ചു പോകുമ്പോള്‍ ചിന്താ ഇതായിരുന്നു.. എല്ലാ സുരക്ഷേയോടും ജീവിക്കുന്ന രാഷ്ട്രങ്ങളും രാഷ്ട്ര നേതൃത്വങ്ങളും അവരുടെ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ കൊണ്ടും അഹന്ത കൊണ്ടും മനുഷ്യത്വമില്ലായ്മ കൊണ്ടും ഉണ്ടാക്കുന്ന യുദ്ധങ്ങള്‍ എന്തിനാണ്? ആര്‍ക്കുവേണ്ടിയാണ്? മനുഷ്യനുവേണ്ടിയോ അതോ ഒരിഞ്ചു ഭൂമിക്കുവേണ്ടിയോ? ആക്രമണം ഭ്രാന്ത് പിടിച്ചിരിക്കുന്ന രാഷ്ട്രങ്ങളോടാണ് ചോദ്യം. ഭാരതത്തിനു മറ്റുള്ളവരെ ആക്രമിച്ച ഒരു ചരിത്രവും ഉണ്ടായിട്ടില്ല. അതുപോലെ അക്രമിച്ചവരെ വെറുതെവിട്ട ചരിത്രവും ഭാരതത്തിനുണ്ടായിട്ടില്ല.. ശക്തവും വ്യക്തവും ആയ ഒരു ഭരണകൂടമാണ്a നമുക്കുള്ളത്. വേണ്ടതെന്താണെന്നു അവര്‍ക്കറിയാം.. അതവര്‍ ചെയ്യുകയും ചെയ്യും. കൈയിലുള്ള ആയുധങ്ങളുടെ ശക്തിയല്ല, മറിച്, ധീരതയുടെ, ബുദ്ധിയുടെ, ത്യാഗത്തിന്റെ, വേഗതയുടെ, രാജ്യസ്‌നേഹത്തിന്റെ വെടിമരുന്നുകള്‍ കുത്തിനിറച്ച മനസ്സുള്ള നമ്മുടെ പട്ടാളക്കാറുണ്ട്, അവിടെ… നമ്മുടെ രക്ഷക്ക്… നമുക്കു, ഇവിടെ , സുഖമായുറങ്ങാം… ആ പട്ടാളക്കാരെയും ഭാരതത്തെയും കുറ്റം പറയുന്നവര്‍ ഇന്ത്യക്കാരല്ല.. ആ പട്ടാളക്കാരുടെ ജീവന്‍ നഷ്ട്‌പ്പെടാതെ, നമ്മുടെ ജീവനും ജീവിതവും സംരക്ഷിക്കാന്‍ അവര്‍ക്കു കഴിയട്ടെ എന്ന് നമുക്കു പ്രാര്‍ത്ഥിക്കാം… ജയ് ജവാന്‍ ജയ് ഹിന്ദ്

https://www.facebook.com/devantheofficial/posts/1589171684587447?__xts__[0]=68.ARBlm1zGuCnPh-BXpSybG9fgLjom5jQOayV5wmJNABCjgieDUaksvu99xpIfRmlwUBznyKtky9IzigbrkBTqF6VACgphjXKkIuRa2VGMQQr1DLp6b4l_7Wsp3l9YpYvgoLaNcxNR9R5BL4ONKTXLGGZ75vDiXebV9CShAns2vCLKaWKiXhMPpptDEacuwtXV3SdThWwmcoEDc3-nsUEtTNYVVTWpDFZZpfGL9Nb7IeArEeHXaF-z0b0lyuXVhXErX40cgz9YTe6ZoC62eq9gT0taWYkdzYOsra_TunC9YC0xBme1lp-tgl6K2is9xlfTAEU0CgBShklNlQpgwyWsSQ&__tn__=-R