പശ്ചിമബംഗാളിൽ നയപ്രഖ്യാപനത്തിനിടെ ബിജെപി പ്രതിഷേധം; ഗവര്‍ണര്‍ സഭയിൽ നിന്നും ഇറങ്ങിപ്പോയി

മമത ബാനര്‍ജി സര്‍ക്കാരിന്‍റെ ആദ്യ ബഡ്‌ജറ്റ് സമ്മേളനത്തിനിടെ പശ്ചിമബംഗാള്‍ നിയമസഭയില്‍ നാടകീയരംഗങ്ങള്‍. ഗവര്‍ണര്‍ ജഗദീപ് ധന്‍കര്‍ നയപ്രഖ്യാപന പ്രസംഗം നടത്തുന്നതിനിടെ പ്രതിപക്ഷമായ ബി ജെ പി മുദ്രാവാക്യം മുഴക്കി ഗവര്‍ണറുടെ പ്രസംഗം തടയുകയും അതേത്തുടർന്ന് ഗവർണർ സഭ വിട്ടിറങ്ങുകയും ചെയ്തു.

തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് സംസ്ഥാനത്തുണ്ടായ അക്രമങ്ങളില്‍ പ്രതിഷേധിച്ച ബിജെപി അംഗങ്ങള്‍ ബഹളം വെക്കുകയും മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ പ്ലക്കാര്‍ഡ് ഉയര്‍ത്തുകയും ചെയ്തു. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കൃത്യമായ അന്വേഷണം നടത്തുന്നില്ലെന്നും കുറ്റക്കാരെ സംരക്ഷിക്കുകയാണെന്നും ബിജെപി ആരോപിച്ചു. എംഎല്‍എമാര്‍ സഭാ നടുത്തളത്തില്‍ ഇറങ്ങി മുദ്രാവാക്യം മുഴക്കി. തുടര്‍ന്ന് അഞ്ചുമിനിട്ടോളം ഗവര്‍ണര്‍ പ്രസംഗം നിര്‍ത്തിവെച്ചു. വീണ്ടും പ്രസംഗം ആരംഭിച്ചെങ്കിലും ബിജെപിയുടെ ഭാഗത്തുനിന്ന് പ്രതിഷേധം ശക്തമായി. തുടര്‍ന്ന് പ്രസംഗം നിര്‍ത്തി ഗവര്‍ണര്‍ നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോകുകയായിരുന്നു. മുഖ്യമന്ത്രി മമതാ ബാനര്‍ജിയും അദ്ദേഹത്തെ അനുഗമിച്ചു. ഈ സമയം ബിജെപി എംഎല്‍എമാര്‍ പ്രതിഷേധം തുടര്‍ന്നെങ്കിലും അവരും ഗവര്‍ണര്‍ക്ക് പിന്നാലെ വാക്കൗട്ട് നടത്തി.