ആനകളെ നിയന്ത്രിക്കാൻ റാപ്പിഡ് റെസ്പോൺസ് ടീം, തൃശൂർ പൂരത്തിന് വീണ്ടും നിയന്ത്രണങ്ങളുമായി വനംവകുപ്പ്

തൃശൂർ : ത‍ൃശൂര്‍ പൂരത്തിന് വീണ്ടും പ്രതിസന്ധി. ആനകളെ നിയന്ത്രിക്കാൻ 80 ആർ ആർ ടി സംഘം വേണമെന്നാണ് പുതിയ ഉത്തരവ്. വനംവകുപ്പ് ഡോക്ടർമാരും ആനകളെ പരിശോധിക്കണമെന്ന് ഉത്തരവിൽ പറയുന്നു. നിബന്ധനകൾ അപ്രായോഗികമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധവുമായി ദേവസ്വങ്ങൾ രംഗത്തെത്തി.വെറ്ററിനറി ഡോക്ടർമാർ പരിശോധിക്കുന്നതിന് പുറമേ വനവകുപ്പിന്റെ ഡോക്ടർമാർ കൂടി ആനകളെ പരിശോധിക്കണമെന്നാണ് പുതിയ ഉത്തരവിലെ നിർദേശം.

എൺപത് ആർ.ആർ.ടി അംഗങ്ങളെ ആനകളെ നിയന്ത്രിക്കാൻ നിയോഗിക്കണം. പൂരം നടക്കണമെങ്കിൽ മുഖ്യമന്ത്രി ഇടപെട്ട് ഉത്തരവ് പിൻവലിക്കണമെന്ന് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ ആവശ്യപ്പെട്ടു. പുതിയ ഉത്തരവ് നടപ്പിലാക്കാൻ ആനയുടമകളും തയ്യാറല്ല. ഉത്തരവ് പിൻവലിക്കാതെ പൂരത്തിന് ആനകളെ വിട്ടു കൊടുക്കില്ലെന്ന് ആനയുടമകളും വ്യക്തമാക്കി

കഴിഞ്ഞ ദിവസം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കെതിരെ ആനയുടമകളും ദേവസ്വവും രംഗത്തെത്തിയതോടെ നിയന്ത്രണങ്ങൾക്ക് ഇളവ് നൽകിയിരുന്നു. ആന നിൽക്കുന്നതിന്റെ 50 മീറ്റർ ചുറ്റളവിൽ ഒന്നും പാടില്ലെന്ന നിയന്ത്രണത്തിൽ ഉൾപ്പെടെ ഇളവ് വരുത്താൻ അധികൃതർ തയ്യാറായിരുന്നു.