ഇനിയും മതിയായില്ലേ, ഇത്രയും പോരേ ക്രൂര വിനോദം, ജി വേണുഗോപാല്‍ ചോദിക്കുന്നു

മലയാളികള്‍ക്ക് കഴിഞ്ഞ ദിവസം ഓര്‍ക്കാന്‍ പോലും ഇഷ്ടപ്പെടാത്ത ഒന്നാണ്. രാവിലെ പെട്ടിമുടിയിലെ മലവെള്ളപ്പാച്ചിലിന്റെ വാര്‍ത്ത കേട്ട് ആണ് ഉണര്‍ന്നത്. ഉറക്കം കെടുത്തിയതാകട്ടെ കരിപ്പൂര്‍ വിമാനാപകടത്തിന്റെ വാര്‍ത്തയും. ഇപ്പോള്‍ ദുരന്തങ്ങളെ കുറിച്ച് പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഗായകന്‍ ജി വേണുഗോപാല്‍. കോവിഡ് രോഗികള്‍ പെരുകുന്നതിനിടെയാണ് കേരളത്തില്‍ കാലവര്‍ഷവും ശക്തി പ്രാപിച്ചത്. മുന്‍ വര്‍ഷങ്ങളില്‍ ഉണ്ടായത് പോലെ തന്നെ പ്രകൃതി ദുരന്തങ്ങള്‍ കേരളത്തില്‍ ആവര്‍ത്തിക്കുകയാണ്. ഇതിനിടെയാണ് കരിപ്പൂരില്‍ വിമാനാപകടവും കേരളത്തെ പിടിച്ചുലച്ചത്. ഈ ദുരിതങ്ങള്‍ക്ക് ഇനിയും അറുതിവരുത്താനായില്ലേ എന്നാണ് ജി വേണുഗോപാല്‍ ചോദിക്കുന്നത്.

ജി.വേണുഗോപാലിന്റെ കുറിപ്പ്:

‘ഇക്കഴിഞ്ഞ ആറു മാസങ്ങളായി ലോകമെങ്ങും നടമാടുന്ന രോഗപീഢ, മരണ, ദുരിതങ്ങള്‍ക്കിടയില്‍ മനസ്സ് കുളിര്‍ക്കാന്‍ ഇടയ്ക്കിടയ്‌ക്കെത്തിയിരുന്നത് കനിവിന്റെയും അതിജീവനത്തിന്റെയും കഥകള്‍ മാത്രമായിരുന്നു. ഇപ്പോള്‍, തുടര്‍ച്ചയായിത് മൂന്നാം വര്‍ഷവും കേരളത്തിന്റെ വടക്ക്, മദ്ധ്യ പ്രദേശങ്ങള്‍ പേമാരിയില്‍ അടിഞ്ഞൊടുങ്ങുമ്പോള്‍, ഭൂമി പിളര്‍ന്ന് ഉടലോടെ മനുഷ്യരെ വിഴുങ്ങുമ്പോള്‍, ‘ഇത്രയും പോരാ’ എന്ന ഉഗ്ര ശാസനയോടെ വിധിയുടെ ഖഡ്ഗം ഇരുട്ടത്ത് വെട്ടിത്തിളങ്ങി വീണ്ടും ആഞ്ഞാഞ്ഞ് പതിക്കുന്നു. എങ്ങും ആര്‍ത്തനാദങ്ങള്‍, പാതി വെന്ത ശരീരങ്ങളില്‍ നിന്നും ആയുസ്സ് നീട്ടുവാനുള്ള യാചനകള്‍.

ഇനിയും മതിയായില്ലേ? ഇത്രയും പോരേ ക്രൂര വിനോദം? കൊട്ടിക്കയറിയ തായമ്പകയുടെ അവസാന കുട്ടപ്പൊരിച്ചില്‍ പോലെ, തനിയാവര്‍ത്തന മേളയില്‍ അതി ദ്രുതഗതിയിലെ വിന്യാസം പോലെ, വിധിയുടെ ഈ മൃഗീയ സിംഫണി ഇവിടെയവസാനിച്ചാലും ഇനിയൊരു കലാശക്കൊട്ടിന് കാണികള്‍ അവശേഷിക്കുന്നുണ്ടാകില്ല’.

https://www.facebook.com/GVenugopalOnline/posts/3855021021191286