ബില്ലുകളിൽ വ്യവസ്ഥ വച്ച്, ഗവർണ‍ർ ദില്ലിക്ക് ; വിവാദങ്ങളിൽ ഇനിയെന്ത്?

സര്‍ക്കാരും ഗവര്‍ണറു തമ്മിലുളള പോര് തുടരുന്നതിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് ദില്ലിയിലേക്ക് പോകും. വിവാദ ബില്ലുകള്‍ ഒപ്പിടില്ലെന്നും മറ്റുള്ള ബില്ലുകളില്‍ ഒപ്പിടമെങ്കില്‍ മന്ത്രിമാരോ സെക്രട്ടറിയോ നേരിട്ട് എത്തണമെന്നുമുള്ള വ്യവസ്ഥ വച്ച ശേഷമാണ് ഗവര്‍ണര്‍ രാജ്യതലസ്ഥാനത്തേക്ക് പോകുന്നത്. ചീഫ് സെക്രട്ടറിയോടാണ് ഗവര്‍ണര്‍ തന്റെ വ്യവസ്ഥകള്‍ അറിയിച്ചത്.  ലോകായുക്ത നിയമഭേദഗതി ബില്‍, സര്‍വ്വകലാശാല നിയമ ഭേഗതി ബില്‍ എന്നിവയില്‍ ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ ഇതിനോടകം അറിയിച്ചിരുന്നു. ഇന്ന് ദില്ലിയിലേക്ക് പോകുന്ന ഗവര്‍ണര്‍ ഈ മാസം കേരളത്തിലേക്ക് മടങ്ങിവരില്ല എന്നാണ് സൂചന.

ഇതിനിടെ, കഴിഞ്ഞ ദിവസം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം സി പി ഐ മുഖപത്രങ്ങളായ ദേശാഭിമാനിയും ജനയുഗവും രംഗത്തെത്തിയിരുന്നു. നിലപാട് വിറ്റ് ബി ജെ പിയില്‍ എത്തിയ ആളാണ് ആരിഫ് മുഹമ്മദ് ഖാന്‍ എന്നായിരുന്നു ദേശാഭിമാനി ലേഖനം. പദവിക്ക് പിന്നാലെ പോയ വ്യക്തിയാണ് ഗവര്‍ണര്‍. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ജയിന്‍ ഹവാലയിലെ മുഖ്യപ്രതി ആണ്. ജയിന്‍ ഹവാല കേസില്‍ കൂടുതല്‍ പണം പറ്റിയ രാഷ്ട്രീയ നേതാവാണ് ആരിഫ് മുഹമ്മദ് ഖാന്‍. ഈ വ്യക്തിയാണ് അഴിമതി ഇല്ലാത്ത ഇടതുപക്ഷത്തിനെതിരെ രംഗത്തെത്തുന്നത്. ദേശാഭിമാനിയിലെ ലേഖനത്തില്‍ വിമര്‍ശിക്കുന്നു.

അതേസമയം ഗവർണ്ണറുടെ പരിഗണന കാത്തിരിക്കുന്നത് 11 ബില്ലുകളാണ്. കൂടുതൽ വ്യക്തതക്കായി മന്ത്രിമാർ വന്ന് ബില്ലുകളെ കുറിച്ച് വിശദീകരിക്കണമെന്ന് കഴിഞ്ഞ മാസം ഗവർണർ സർക്കാറിന് കത്തയച്ചിരുന്നു. ഇക്കാര്യം കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിയോട് ഗവർണർ വീണ്ടും ഓർമ്മിപ്പിക്കുകയും ചെയ്യും. അതുകൊണ്ടു തന്നെ മന്ത്രിമാരോ സെക്രട്ടറിമാരോ ഇന്ന്  വിശദീകരിക്കാൻ എത്തിയില്ലെങ്കിൽ ബാക്കിയുള്ള 9 ബില്ലുകളിലും തീരുമാനം നീളുമെന്നുറപ്പാണ്.