മകന്റെ സെക്സ് ചാറ്റ് അവരുടെ പരസ്പര സമ്മത പ്രകാരം

നടി മാലാ പാര്‍വതിയുടെ മകന്‍ അനന്തകൃഷ്ണന്‍ തന്നെ സെക്‌സ് ചാറ്റിന് ക്ഷണിക്കുകയും അശ്ലീല ചിത്രങ്ങള്‍ അയയ്ക്കുകയും ചെയ്‌തെന്ന ട്രാന്‍സ് ജെന്‍ഡര്‍ വനിതയായ സീമ വിനീതിന്റെ ആരോപണം വന്‍ വിവാദമായിരിക്കുകയാണ്. സ്‌ക്രീന്‍ഷോട്ട് അടക്കമുള്ള തെളിവുകളുമായി സീമ രംഗത്ത് എത്തിയപ്പോള്‍ മറുപടിയുമായി മാലാ പാര്‍വതിയും രംഗത്തെത്തി. പരസ്പര സമ്മത പ്രകാരമാണ് ഇരുവരും ഇത്തരത്തില്‍ സംസാരിച്ചതെന്നും മകന്‍ തെറ്റ് ചെയ്താല്‍ ശിക്ഷിക്കപ്പെടണമെന്നും മാലാ പാര്‍വതി പറഞ്ഞു.

എന്നാല്‍ ഈ വിവാദങ്ങളുമായി ബന്ധപ്പെട്ട് മാലാ പാര്‍വതിക്കെതിരെയും സോഷ്യല്‍ മീഡിയകളില്‍ പല ആക്രമണങ്ങളും ഉയര്‍ന്നു. മകന്‍ ചെയ്തതിന് അമ്മയെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തി. ഇതിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. ‘മാലാ പാര്‍വതി നിങ്ങള്‍ സ്ത്രീ സമൂഹത്തിന് അഭിമാനമാണ്’ എന്നു പറഞ്ഞ ഹരീഷ് പേരടി സമൂഹ മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പ് വായിക്കാം.

‘മാലാ പാര്‍വതി നിങ്ങള്‍ സ്ത്രി സമൂഹത്തിന് അഭിമാനമാണ്. ഒരു അമ്മയെന്ന നിലയില്‍ മകന്റെ തെറ്റുകളോട് ഇരയോട് മാപ്പ് ചോദിച്ചു. എന്നിട്ടും പരാതികള്‍ ഉണ്ടെങ്കില്‍ നിയമ നടപടികളുമായി മുന്നോട്ട് പോവാന്‍ ആവിശ്യപ്പെട്ടു. ഇതെല്ലാം ലോകത്തോട് ഉറക്കെ വിളിച്ചു പറഞ്ഞു. ഇതിലും കൂടുതല്‍ അവര്‍ എന്താണ് ചെയേണ്ടത് ? സ്വന്തം മക്കളുടെ കാര്യം വരുമ്പോള്‍ ഇത്രയും ധീരമായ നിലപാടെടുക്കാന്‍ പൊതുസമൂഹത്തില്‍ പ്രവര്‍ത്തിക്കുന്ന എത്ര സ്ത്രികള്‍ തയ്യാറാവും ? ഈ നിലപാടിന്റെ പേരില്‍ അവരെ ആക്രമിക്കുന്നത്. അനുഭവങ്ങളും നിലപാടുകളും തുറന്ന് പറഞ്ഞ സീമാ വിനീതിനെ ആക്രമിക്കുന്നതിന് തുല്യമാണ്. സ്വന്തം മകന്‍ സംവിധാനം ചെയ്ത ഒരു സൃഷ്ടി പുറത്തു വന്നതിന്റെ അടുത്ത ദിവസം 2017 മുതലുള്ള സ്‌ക്രീന്‍ ഷോട്ടുകള്‍ പരസ്യമാവുന്നതും സാമാന്യ ബുദ്ധിക്ക് ദഹിക്കുന്നതല്ല. എന്തായാലും ഇരകള്‍ ഇപ്പോഴും സ്ത്രികളാണ്.’