കോവിഡ് വ്യാപനം കുറയ്ക്കാന്‍ വീണ്ടും ലോക്ഡൗണ്‍ വേണ്ടി വരുമെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് കോവിഡ് രോഗ വ്യാപനം കുറയ്ക്കണമെങ്കില്‍ ഒരിക്കല്‍ക്കൂടി പൂര്‍ണ്ണമായും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. കേന്ദ്രം അണ്‍ലോക്ക് ആരംഭിച്ചതോടെയാണ് സംസ്ഥാനത്തും ഇളവുകള്‍ കൊണ്ടുവന്നത്. കേരളത്തില്‍ നിബന്ധനകള്‍ ആളുകള്‍ പാലിച്ചതുകൊണ്ടാണ് കേസുകളുടെ എണ്ണം കുറയ്ക്കാന്‍ സാധിച്ചത്. ഇനി വീണ്ടുമൊരു ലോക്ക് ഡൗണ്‍ മനുഷ്യ സമൂഹത്തെ ബാധിക്കുമെന്നും
ആരോഗ്യമന്ത്രി പറഞ്ഞു.

അതേസമയം സംസ്ഥാനത്ത് സമരങ്ങളും തെരഞ്ഞെടുപ്പും രോഗ വ്യാപന സാഹചര്യം വര്‍ധിപ്പിച്ചെന്നും തെരഞ്ഞെടുപ്പിന് ശേഷം കൊറോണ ബാധിതരുടെ എണ്ണം കൂടിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് കൊറോണ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുന്നു. പലയിടങ്ങളിലും രോഗ വ്യാപന തോത് വളരെ കൂടുകയും പിന്നെ കുറയുകയും ചെയ്യുന്നതാണ് കാണുന്നത്. ഒരു വര്‍ഷക്കാലം നിയന്ത്രണങ്ങള്‍ തുടരാന്‍ സാധിച്ചത് കൊണ്ട് മാത്രമാണ് കേസുകളുടെ എണ്ണം പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

കേസുകളുടെ എണ്ണം വര്‍ധിച്ചാലും മരണനിരക്ക് അര ശതമാനത്തിന് താഴെ നിര്‍ത്താന്‍ സംസ്ഥാനത്തിന് സാധിച്ചിട്ടുണ്ട്. വാക്‌സിന്‍ എടുക്കാന്‍ തുടങ്ങിയത് കൊണ്ട് മാസ്‌കും സാനിറ്റൈസറും ഒഴിവാക്കരുതെന്നും മാനദണ്ഡങ്ങള്‍ കൃത്യമായി തന്നെ പാലിക്കണമെന്നും കെ.കെ ശൈലജ വ്യക്തമാക്കി.