മലയാളികള്‍ക്ക് സുപരിചിതയാണ് ഇന്ദു തമ്പി. 2010ലെ മിസ് കേരളയായ ഇന്ദു സിനിമയിലും സജീവമായിരിക്കുകയാണ്. ടിവി പരമ്പരകളിലൂടെയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. തന്റെ നേട്ടങ്ങള്‍ എല്ലാം താരം സ്വന്തമാക്കിയത് ജീവിതകാലം മുഴുവന്‍ കൂടെയുള്ള രോഗത്തെ മറികടന്നുകൊണ്ടാണ്. ഇപ്പോള്‍ തന്റെ ജീവിതത്തെ കുറിച്ചു മനസ് തുറന്നിരിക്കുകയാണ് ഇന്ദു. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് ഇന്ദു സംസാരിച്ചത്.
ഇന്ദുവിന്റെ വാക്കുകള്‍ ഇങ്ങനെ, തന്റെ രോഗത്തെക്കുറിച്ച് ലോകത്തോട് വിളിച്ച് പറയണെന്ന് തോന്നുന്നത് മിസ് കേരള പ്ലാറ്റ്ഫോമില്‍ നില്‍ക്കുമ്പോഴാണ്. സാധാരണക്കാര്‍ക്ക് ഒരു പ്രചോദനം ആകുമെന്ന് കരുതിയിട്ടായിരുന്നു അങ്ങനെ കരുതിയിരുന്നത്. തനിക്ക് കൃത്യമായി ഡോക്ടറെ കാണുന്ന ശീലമില്ലായിരുന്നു. ബിരുദ പഠനം കഴിഞ്ഞപ്പോഴാണ് താന്‍ ഡോക്ടറെ കാണാന്‍ പോകുന്നത്. ഡോക്ടറില്‍ നിന്നുമാണ് ടൈപ്പ് വണ്‍ രോഗത്തെക്കുറിച്ച് കൂടുതലറിയുന്നത്. പിന്നീടാണ് ഇന്‍സുലിന്‍ പമ്പിനെക്കുറിച്ചറിയുന്നത്. ഇപ്പോള്‍ താന്‍ മൂന്ന് മാസം കൂടുമ്പോള്‍ ഡോക്ടറെ കാണും.
ടൈപ്പ് വണ്‍ പ്രമേഹം ഉണ്ടെങ്കില്‍ ജീവിതശൈലി സ്വയം രൂപപ്പെടുത്തണം. ഓരോരുത്തരും അവരവര്‍ക്ക് അനുയോജ്യമായ വിധം ആഹാരവും ഇന്‍സുലിനും ക്രമീകരിക്കണം. ഇതിന്റെ ഭാഗമായി താന്‍ നിത്യവും 45 മിനുറ്റ് മുതല്‍ ഒരു മണിക്കൂര്‍ വരെ ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യും. വീട്ടില്‍ വച്ച് ഡാന്‍സ് ചെയ്യാറുണ്ട്. തന്റെ ചുറുചുറുക്കിന്റെ രഹസ്യം എന്നത് എപ്പോഴും ആക്ടീവായി ഇരിക്കുന്നതാണ്. തന്റെ രോഗാവസ്ഥയുള്ളവര്‍ വളരെയധികം കരുതല്‍ കാണിക്കണം.
ഓരോ നിമിഷവും കരുതലോടെയിരിക്കേണ്ട രോഗമാണിത്. ചിലപ്പോള്‍ നടക്കുന്നതിനിടയില്‍ ഷുഗര്‍ താഴ്ന്നു പോകും. ഉറക്കം ചെറുതായൊന്ന് തടസ്സപ്പെട്ടാല്‍ ശരീരത്തിലും ബ്ലഡ്ഷുഗറിലുമൊക്കെ വ്യത്യാസം വരും. ടൈപ്പ് വണ്‍ രോഗികളെ മനസിലാക്കണം. സഹകരം നല്‍കണം. അതിന് നല്ലൊരു സപ്പോര്‍ട്ട് സിസ്റ്റം വേണം. രോഗികളെ മനസിലാക്കാന്‍ മറ്റുള്ളവര്‍ക്കും സാധിക്കണം. ചെറിയ കുട്ടികളാണെങ്കില്‍ അധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും വലിയ റോളുണ്ട്.
തന്റെ സപ്പോര്‍ട്ട് സിസ്റ്റം ഭര്‍ത്താവ് നടന്‍ മേജര്‍ കിഷോര്‍ ആണ്. ഭര്‍ത്താവ് ഓപ്പണ്‍ മൈന്‍ഡഡ് ആണ്. പലപ്പോഴും താന്‍ തളര്‍ന്നു പോകുമ്പോള്‍ ധൈര്യം പകരുന്നത് ഭര്‍ത്താവാണ്. തന്നെപ്പോലെയുള്ള ടൈപ്പ് വണ്‍ രോഗികളോട് താന്‍ പറയാറുള്ളത് നമ്മള്‍ സൂപ്പര്‍ ഹീറോകള്‍ ആണ്. കാണുമ്പോള്‍ ഇങ്ങനൊരു രോഗം ഉണ്ടെന്ന് ആര്‍ക്കും മനസിലാകില്ല. കാരണം നമ്മള്‍ നിശബ്ദമായി കൂടെ കൊണ്ട് നടക്കുകയായിരിക്കും. കണ്ടാല്‍ ടൈപ്പ് വണ്‍ ആണെന്ന് തോന്നുകയില്ലല്ലോ എന്ന് പലരും പറയാറുണ്ട്. ഈ രോഗത്തിനൊപ്പം ജീവിക്കുന്ന പ്രശസ്തരായ ഒരുപാട് പേരുണ്ട്.
മാനസികമായി തളരുമ്പോള്‍ അച്ഛനും അമ്മയും പറഞ്ഞു തന്നൊരു കാര്യം ഓര്‍ക്കും. നമുക്ക് മുകളിലുള്ളവരെയല്ല, നമുക്ക് താഴെ കഷ്ടപ്പെട്ട് ജീവിക്കുന്നവരെയാണ് നോക്കേണ്ടതെന്നാണ് ആ വാക്കുകള്‍. തനിക്ക് ഇപ്പോള്‍ 30 വയസായി. കഴിഞ്ഞ 20 വര്‍ഷമായി താന്‍ ഈ രോഗത്തോടൊപ്പം ജീവിക്കുകയാണ്. ഇനിയും ഒരുപാട് കാര്യങ്ങള്‍ തനിക്ക് ചെയ്യാനാകും. നമുക്കും ജീവിക്കാന്‍ പറ്റുമെന്നും ജീവിച്ചു കാണിച്ചു കൊടുക്കുക തന്നെ വേണം.