ക്യാന്‍സര്‍ രോഗം വളരെ ഗുരുതരം ആയ ഒന്നാണ്. രോഗം പിടിപെട്ടാൽ ചുരുക്കം ചിലർ ആണ് രക്ഷപ്പെടുക. ഇൗ സാഹചര്യത്തിൽ ഏവർക്കും ആശ്വാസം ആവുകയാണ് പുതിയ കണ്ടെത്തൽ. കേരളത്തില് സുലഭമായ ചക്ക ക്യാന്‍സര്‍ രോഗികള്‍ക്ക് കീമോയ്ക്ക് ശേഷം ഉണ്ടാകുന്ന പാര്‍ശ്വഫലങ്ങള്‍ കുറയ്ക്കുകയോ ഇല്ലാതാക്കുകയോ ചെയ്യും എന്നാണ് പുതിയ പഠന റിപ്പോര്‍ട്ട്.
കേരളത്തില്‍ സുലഭമായ ചക്കയുടെ ഈ വലിയ ഗുണം ലോക വൈദ്യ ശാസ്ത്രം കൂടി അംഗീകരിച്ചാല്‍ നമുക്ക് പലതുണ്ട് മെച്ചം. ക്യാന്‍സര്‍ രോഗികള്‍ക്ക് മാത്രമല്ല, ഉപയോഗിക്കാതെ വലിച്ചെറിയുന്ന ചക്കക്ക് പൊന്നും വിലകിട്ടും. കേരളത്തില്‍ ഉണ്ടാകുന്ന ചക്കയുടെ 70% ഉപയോഗിക്കാതെ നശിച്ച് പോകുന്നു. പ്‌ളാവില്‍ നിന്നും തന്നെ പഴുത്ത് നശിക്കുകയാണ്. ലോകമാകെ ലക്ഷകണക്കിനു ആളുകള്‍ക്ക് ചക്ക എന്ന വെജിറ്റബിള്‍ ആഹാരത്തിന്റെ ഔഷധ ഗുണം എത്തിയാല്‍ കേരളത്തിലെ ജനങ്ങള്‍ക്കും അതിന്റെ ഗുണം കിട്ടും. സെന്റുകള്‍ മുതല്‍ ഏക്കറുകള്‍ വരെയുള്ളവര്‍ക്ക് പ്‌ളാവും ചക്കയും ധാരാളം ഉണ്ട്.
കാന്‍സറിനുള്ള കീമോ ചികിത്സയുടെ വേദനാജനകമായ പാര്‍ശ്വഫലങ്ങള്‍ക്ക് ചക്കയിലൂടെ മോചനം ഉണ്ടെന്ന വലിയ കണ്ടെത്തല്‍ നടത്തിയത് ഡോ.തോമസ് വര്‍ഗീസിന്റെ മേല്‍നോട്ടത്തില്‍ ആയിരുന്നു. കീമോതെറപ്പിക്കു വിധേയരാകുന്നവരില്‍ 43% പേര്‍ക്കും കടുത്ത ക്ഷീണം, വയറിളക്കം, ന്യൂമോണിയ, വായിലെ വ്രണം തുടങ്ങിയ പാര്‍ശ്വഫലങ്ങള്‍ വരാറുണ്ട്. പച്ചച്ചക്ക പൊടിച്ച് ദിവസം 30 ഗ്രാം വീതം പ്രാതലിനും അത്താഴത്തിനും നല്‍കിയപ്പോള്‍ ഈ പാര്‍ശ്വഫലങ്ങള്‍ വരുന്നില്ലെന്നാണു കൊച്ചി റിനൈ മെഡിസിറ്റിയിലെ പഠനത്തില്‍ കണ്ടെത്തിയത്.കേരളത്തില്‍ നിന്നുള്ള ഈ കണ്ടുപിടുത്തം ലോകമാകെ പടരുന്നതോടെ വലിയ ആശ്വാസമായിരിക്കും ക്യാന്‍സര്‍ രോഗികള്‍ക്ക് ലഭിക്കുക. 50 കാന്‍സര്‍ രോഗികളിലാണ് പരീക്ഷണം നടത്തിയത്. ഡോ.തോമസ് വര്‍ഗീസിന്റെ മേല്‍നോട്ടത്തില്‍ രോഗികള്‍ക്ക് ചക്കപ്പൊടി ചേര്‍ത്ത വിഭവങ്ങള്‍ നല്‍കുകയും കീമോയുടെ പാര്‍ശ്വഫലങ്ങളിലെ വ്യത്യാസം നിരീക്ഷിക്കുകയുമായിരുന്നു.
നേരത്തേ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോ.ജയകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ ക്ലിനിക്കല്‍ ഗവേഷണത്തിലൂടെ, പച്ചച്ചക്ക പുഴുക്ക് രൂപത്തിലോ നാടന്‍ വിഭവങ്ങളില്‍ ചേര്‍ത്തോ കഴിക്കുന്നത് പ്രമേഹം കുറയ്ക്കുമെന്നു കണ്ടെത്തിയിരുന്നു. ഇതില്‍ പ്രധാന പങ്കുവഹിച്ചത് മൈക്രോസോഫ്റ്റിന്റെ മുന്‍ ഡയറക്ടര്‍ കൂടിയായ ജയിംസ് ജോസഫ് ആയിരുന്നു. അദ്ദേഹം തന്നെയാണ് ഇപ്പോഴത്തെ പരീക്ഷണത്തിനും മുന്നിട്ടിറങ്ങിയത്.
അരിയാഹാരം ഉപേക്ഷിച്ച് പ്രമേഹ രോഗികള്‍ ചക്ക ഉപയോഗിച്ചാല്‍ ഇന്‍സുലിന്‍ ഉപയോഗവും, പ്രമേഹ മരുന്ന് ഉപയോഗവും ഗണ്യമായി കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യാം. കാരണം അരിയാഹാരത്തില്‍ 95% വരെ കാര്‍ബോ ഹൈഡ്രേറ്റ് ഉള്ളപ്പോള്‍ ചക്കയില്‍ അടങ്ങിയിരിക്കുന്നത് 30% വരെയേ ഉള്ളു എന്നാണ് പഠന റിപോര്‍ട്ടുകള്‍. എന്നാല്‍ ഈ രംഗത്തേ കണ്ടുപിടുത്തങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനും വന്‍ വിപ്ലവത്തിനും സാധിച്ചിട്ടില്ല. ക്ലിനിക്കല്‍ പഠന പ്രബന്ധം റോമിലെ യൂറോപ്യന്‍ ന്യൂട്രീഷന്‍ സമ്മേളനത്തില്‍ ചക്ക പ്രമേഹം കുറയ്ക്കും എന്ന് വിധത്തില്‍ പ്രമേയം അവതരിപ്പിച്ചിരുന്നു.ഇപ്പോള്‍ ചക്ക ഉപയോഗം ക്യാന്‍സര്‍ ചികില്‍സക്ക് ഗുണകമെന്ന കണ്ടെത്തല്‍ സാന്‍ ഡിയാഗോയില്‍ അമേരിക്കന്‍ അസോസിയേഷന്‍ ഫോര്‍ കാന്‍സര്‍ റിസര്‍ച് സമ്മേളനത്തിലും ഇന്ത്യന്‍ അസോസിയേഷന്‍ ഫോര്‍ കാന്‍സര്‍ റിസര്‍ച് സമ്മേളനത്തിലും അവതരിപ്പിക്കും. രാജ്യാന്തര മെഡിക്കല്‍ ജേണലായ ബയോ മോളിക്യൂള്‍സില്‍ പ്രബന്ധം പ്രസിദ്ധീകരിച്ചു.പച്ചച്ചക്കയിലെ പെക്ടിന്‍ എന്ന ഘടകമാണ് കീമോയുടെ പാര്‍ശ്വഫലം തടയുന്നത്. പഴങ്ങളില്‍ നിന്നു വേര്‍തിരിച്ചെടുക്കുന്ന രാസപദാര്‍ഥമായ പെക്ടിന്റെ സമൃദ്ധ സ്രോതസ്സാണു ചക്ക. ദ്രവ മിശ്രിതം കുറുക്കു രൂപത്തിലാക്കി ജാം, ജെല്ലി തുടങ്ങിയവ തയാറാക്കാനാണു സാധാരണയായി പെക്ടിന്‍ ഉപയോഗിക്കുന്നത്എന്തായാലും ഈ കണ്ടുപിടുത്തം ക്യാന്‍സര്‍ രോഗികള്‍ക്കും കേരളമാകെ ചക്ക ഉല്പാദിപ്പിക്കുന്ന ജനങ്ങള്‍ക്കും ഒരു സന്തോഷ വാര്‍ത്ത തന്നെ ആകട്ടേ