പട്ടികജാതി വിഭാഗങ്ങള്‍ക്കുള്ള ഫണ്ട് സിപിഎം തട്ടിയെടുക്കുന്നു; ആരോപണവുമായി കെ സുരേന്ദ്രന്‍

തിരുവനന്തപുരം: പട്ടികജാതി വിഭാഗങ്ങള്‍ക്കുള്ള കേന്ദ്ര ഫണ്ട് സി.പി.എം തട്ടിയെടുത്തെന്ന ആരോപണവുമായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ഫണ്ട് സി.പി.എം തട്ടിയെടുക്കുന്നുവെന്നും അഴിമതിയില്‍ സമഗ്രമായ അന്വേഷണം വേണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. കേന്ദ്ര ഫണ്ട് അര്‍ഹരായവര്‍ക്ക് ലഭിക്കുന്നില്ലെന്നും ട്രഷറിയില്‍ നിന്ന് പണം പോയത് ഡിവൈഎഫ്ഐ നേതാവിന്റെ അക്കൗണ്ടിലേക്കാണെന്നും അദ്ദേഹം ആരോപിച്ചു.

‘തെളിവ് സഹിതമാണ് ഡിവൈഎഫ്ഐ സംസ്ഥാന സമിതി അംഗത്തിനും അച്ഛനും അമ്മക്കും എതിരെ പരാതി ഉയര്‍ന്നിരിക്കുന്നത്. ഡിവൈഎഫ്ഐയിലെ പ്രദിന്‍ കൃഷ്ണ, അച്ഛന്‍ പാര്‍ത്ഥസാരഥി കൃഷ്ണ, അമ്മ ശാന്തകുമാരി എസ് എന്നിവര്‍ക്ക് എതിരെയാണ് പരാതി. ഇവര്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചു. കേസ് ഒതുക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്’. കെ സുരേന്ദ്രന്‍ പറഞ്ഞു.

എത്ര അക്കൗണ്ടുകളിലേക്ക് എസ്എസി ക്ഷേമത്തിനുള്ള പണം പോയിട്ടുണ്ടെന്ന് അന്വേഷിക്കണമെന്നും ഇക്കാര്യത്തില്‍ പട്ടിക ജാതി കമ്മിഷന്റെ ശ്രദ്ധ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.കേരളത്തില്‍ പട്ടിക വിഭാഗം ദുരിതത്തിലാണെന്നും സര്‍ക്കാരിന് പരാതി നല്‍കിയിട്ടും മറുപടിയില്ലെന്നും സുരേന്ദ്രന്‍ ആരോപിച്ചു. വിവാഹം, പഠന മുറി എന്നീ ആവശ്യങ്ങള്‍ക്കുള്ള പട്ടികജാതി ക്ഷേമ ഫണ്ടില്‍ എസ് സി പ്രമോട്ടന്മാരെ ഉപയോഗിച്ച് സംസ്ഥാന വ്യാപകമായ തട്ടിപ്പാണ് നടക്കുന്നതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.