ശബരിമല സംഭവങ്ങളില്‍ കടകംപള്ളിയുടെ ഖേദപ്രകടനം; കള്ളക്കണ്ണീരെന്ന് കെ. സുരേന്ദ്രന്‍

തിരുവനന്തപുരം: ശബരിമലയില്‍ കാണിച്ച ക്രൂരതക്കും അനീതിക്കും ആയിരംവട്ടം ഗംഗയില്‍ കുളിച്ചാലും കടകംപള്ളി സുരേന്ദ്രന് മാപ്പില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കടകംപള്ളിയുടെ ഇപ്പോഴത്തെ മലക്കംമറിച്ചില്‍ പരിഹാസ്യമാണ്. ആയിരം തെരഞ്ഞെടുപ്പില്‍ തോറ്റാലും നാല് വോട്ടിന് വേണ്ടി നിലപാട് മാറ്റില്ലെന്നാണ് കടകംപള്ളി മുമ്ബ് പറഞ്ഞിരുന്നത്. ഇപ്പോള്‍ െനഞ്ചത്തടിച്ച്‌ നിലവിളിക്കുന്നത് തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന ഭയം കൊണ്ടാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

രഹ്ന ഫാത്തിമയെയും മനീതി സംഘത്തെയും ശബരിമല പതിനെട്ടാംപടി കയറ്റാന്‍ നോക്കിയതിന്‍റെ ഉത്തരവാദിത്തം പരസ്യമായി ഏറ്റെടുക്കണം. വിശ്വാസികളെ വഞ്ചിച്ച്‌ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം മാറ്റി നല്‍കാന്‍ തയാറാകണം. കടകംപള്ളിക്ക് ഒരു നിമിഷം വിചാരിച്ചാല്‍ സാധിക്കുന്നതാണിതെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.

കടകംപള്ളി ദേവസ്വം മന്ത്രിയായതിന് ശേഷമാണ് ക്ഷേത്രങ്ങള്‍ തകര്‍ക്കാന്‍ ആസൂത്രിക ഗൂഢാലോചന നടന്നത്. ശബരിമലക്ക് പുറമെ ഗുരുവായൂര്‍ ക്ഷേത്രവും പത്മനാഭസ്വാമി ക്ഷേത്രവും തകര്‍ക്കാനാണ് ശ്രമിച്ചത്. ജനങ്ങളെ കബളിപ്പിക്കാനാണ് കടകംപള്ളിയുടെ ശ്രമെന്നും പൊതുസമൂഹം വിശ്വസിക്കില്ലെന്നും കെ. സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

2018ലെ ശബരിമല സംഭവങ്ങള്‍ ഏറെ വേദനിപ്പിച്ചുവെന്നും ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത സംഭവമാണെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഇന്ന് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചത്. 2018ലെ ശബരിമല പ്രശ്നം യഥാര്‍ത്ഥത്തില്‍ കേരളത്തെ സംബന്ധിച്ച്‌ അടഞ്ഞ അധ്യായമാണ്. അതിനുശേഷം നിരവധി ഉത്സവങ്ങള്‍ അവിടെ നടന്നു. 2018ന് മുമ്ബുള്ള തീര്‍ത്ഥാടന കാലത്തേക്കാള്‍ മനോഹരമായ ഉത്സവങ്ങള്‍ ‍ആയിരുന്നു എന്ന് ഭക്തര്‍ തന്നെ പറഞ്ഞു.

എല്ലാ തീര്‍ത്ഥാടനത്തിലും നിരവധി തവണ പങ്കെടുത്ത ആളാണ് ഞാന്‍. 2018ലെ സംഭവം ഏറെ വേദനിപ്പിച്ച സംഭവമാണ്. ദുഃഖിപ്പിച്ച സംഭവമാണ്. ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത സംഭവമാണ്. സുപ്രീംകോടതി വിശാല ബെഞ്ചിന്‍റെ വിധി എന്തായാലും കേരളത്തിലെ ഭക്തജനങ്ങളുമായും വിശ്വാസ സമൂഹവുമായും രാഷ്ട്രീയ കക്ഷികളുമായെല്ലാം കൂടിയാലോചിച്ചേ സര്‍ക്കാര്‍ തീരുമാനമെടുക്കൂവെന്നും കടകംപള്ളി വ്യക്തമാക്കിയത്.