സോഡാ കുടിക്കാനെന്ന പേരിലെത്തി കടക്കാരിയുടെ മാല കവർന്നു, പ്രതി അറസ്റ്റിൽ

കോട്ടയം: സോഡാ കുടിക്കാനെന്ന പേരിലെത്തി കടക്കാരിയുടെ മാല കവർന്ന പ്രതി അറസ്റ്റിൽ. തലയോലപറമ്പ് സ്വദേശി പുളിക്കൽ ബിജോ പി ജോസാണ് കടുത്തുരുത്തി പൊലീസിന്റെ പിടിയിലായത്.

അമ്പാട്ട് കാവ് ഭഗവതി ക്ഷേത്രത്തിന് സമീപം കട നടത്തുന്ന പുത്തൻപുരയിൽ സുമതിയമ്മയുടെ ഒന്നര പവൻ തൂക്കമുള്ള സ്വർണമാലയാണ് പ്രതി കവർന്നത്.

കടയിൽ സോഡാ കുടിക്കാനെന്ന വ്യാജേനെയെത്തിയ ഇയാൾ സുമതിമ്മയുടെ മാല പൊട്ടിച്ചു സ്‌കൂട്ടറിൽ കടന്നു കളയുകയായിരുന്നു. തൊപ്പിയും കണ്ണടയും മാസ്‌കും ധരിച്ചിച്ചാണ് ഇയാൾ എത്തിയത്.

സോഡ കുടിച്ച ശേഷം സെൽഫിയെടുക്കാമെന്ന് പറഞ്ഞത് വയോധിക നിരസിച്ചു. ഇതിനിടെ മാല പൊട്ടിക്കുകയായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിലാണ് ബിജോയെ പിടികൂടിയത്.

കഴിഞ്ഞമാസം 24ന് വിദേശത്ത് പോകുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നിങ്ങിയ ഇയാൾ വൈക്കത്ത് ലോഡ്ജിൽ മുറിയെടുത്ത് താമസിച്ചു. ഇതിനിടെയാണ് കൃത്യം നടത്തിയത്.