കറുകപുത്തൂരിൽ പെണ്‍കുട്ടിയെ ലഹരിക്കടിമയാക്കി പീഡിപ്പിച്ച സംഭവം; പൊലീസ് കേസെടുത്തു

പട്ടാമ്പി കറുകപുത്തൂരില്‍ പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി ലഹരിക്കടിമയാക്കുകയും തുടർന്ന് ലൈംഗിക പീഡനത്തിനിരയാക്കുകയും ചെയ്ത സംഭവത്തില്‍ ചാലിശ്ശേരി പൊലീസ് കേസെടുത്തു. തന്റെ സൗഹൃദത്തിലുളള രണ്ട് പെണ്‍കുട്ടികള്‍ കൂടി ലഹരി റാക്കറ്റിന്റെ വലയിലകപ്പെട്ടതായി ഇരയാക്കപ്പെട്ട പെണ്‍കുട്ടി മൊഴിയെടുപ്പിനിടെ അന്വേഷണ സംഘത്തോട് പറഞ്ഞു. നിരന്തരമായ ഭീഷണികളെ തുടര്‍ന്നാണ് സമ്മര്‍ദം സഹിക്കാനാകാതെ ലഹരി വസ്തുക്കള്‍ ഉപയോഗിച്ച് തുടങ്ങിയതെന്നും പെണ്‍കുട്ടി പറഞ്ഞു. ചാലിശ്ശേരി സിഐക്കാണ് അന്വേഷണചുമതല.

പെണ്‍കുട്ടിയെ ലഹരി മരുന്ന് നല്‍കി മേഴത്തൂര്‍ സ്വദേശിപീഡിപ്പിച്ചെന്ന് അമ്മ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. പരാതി മുഖ്യമന്ത്രി ഡിജിപിക്ക് കൈമാറിയിരുന്നു. ഹോട്ടലുകളില്‍ മറ്റ് ചെറുപ്പക്കാര്‍ക്കൊപ്പം നില്‍ക്കുന്ന ദൃശ്യങ്ങള്‍ കുടുംബത്തിന് ലഭിച്ചിരുന്നു. മറ്റ് യുവാക്കളും പെണ്‍കുട്ടിയെ ശാരീരികമായി ഉപയോഗിച്ചതായി സംശയിക്കുന്നുവെന്ന് പരാതിയില്‍ പറയുന്നുണ്ട്. രണ്ട് തവണ പല ഹോട്ടലുകളില്‍ നിന്നുമായി യുവാവിനൊപ്പം പെണ്‍കുട്ടിയെ പൊലീസ് പിടികൂടിയിരുന്നു. ലഹരി സംഘത്തിന്റെ വലയില്‍ പല പെണ്‍കുട്ടികളും അകപ്പെട്ടിട്ടുണ്ടെന്ന് പെണ്‍കുട്ടി പറഞ്ഞു.