വിഴിഞ്ഞം സമരക്കാർക്ക് പിന്തുണയുമായി കേരളാ കോൺ​ഗ്രസ് എം, സമരക്കാർക്ക് നൽകിയ ഉറപ്പുകൾ പാലിച്ചില്ല

തിരുവനന്തപുരം. വിഴിഞ്ഞം തുറമുഖത്തിനെതിരെ കലാപം അഴിച്ചു വിടുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്യുന്ന സമരക്കാർക്ക് പിന്തുണയുമായി കേരളാ കോൺ​ഗ്രസ് എം. തുറമുഖ സമരത്തിന്റെ പേരിൽ സ്ഥലത്തില്ലാത്ത ബിഷപ്പിനെതിരെ കേസെടുത്തത് നിർഭാ​ഗ്യകരമാണെന്നും സർക്കാർ സമരക്കാർക്ക് നൽകിയ ഉറപ്പുകൾ പൂർണമായും പാലിച്ചില്ലെന്നുമാണ് കേരളാ കോൺ​ഗ്രസ് എം നേതാവ് ജോസ് കെ മാണി പറഞ്ഞിരിക്കുന്നത്.

സർക്കാർ കൈക്കൊണ്ട അഞ്ചു തീരുമാനങ്ങൾ നടപ്പാക്കുന്നതിൽ വേഗതയുണ്ടായില്ലെന്നു ജോസ് കെ മാണി കുറ്റപ്പെടുത്തുകയുണ്ടായി.
പിണറായി വിജയൻറെ നേതൃത്വത്തിലുള്ള സർക്കാരും, സി പി എമ്മും സമരത്തിന് എതിരായ നിലപാട് സ്വീകരിക്കുമ്പോൾ ഭരണത്തിൽ പങ്കാളിയായ കേരളാ കോൺ​ഗ്രസ് എം സമരക്കാർക്ക് അനുകൂലമായ നിലപാടിലാണ്. വിഴിഞ്ഞം വിഷയത്തിൽ സർക്കാരിനെതിരായ നിലപാടാണ് തങ്ങൾക്ക് ഉള്ളതെന്നും ജോസ് കെ മാണിയുടെ പ്രതികരണം വ്യക്തമാക്കുന്നുണ്ട്.

അതേസമയം, സമരത്തിന്‍റെ മറവിൽ വിഴിഞ്ഞത്ത് കലാപമുണ്ടാക്കാനാണ് ശ്രമം നടക്കരുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ആരോപിച്ചിരുന്നു. സമരത്തിന്‍റെ പേരിൽ ജനങ്ങൾക്കിടയിലെ സൗഹാർദം ഇല്ലാതാക്കുകയാണ്. ജനങ്ങൾക്കിടയിൽ അക്രമം അഴിച്ചു വിടുന്നതിന്റെ ഭാ​ഗമായാണ് പോലീസ് സ്റ്റേഷൻ ആക്രമണം നടത്തിയത്. സ്ഥാപിത ലക്ഷ്യങ്ങളോടെയുള്ള ചില ശക്തികളുടെ ഗൂഢ ശ്രമങ്ങളാണ് വിഴിഞ്ഞത്തു നടക്കുന്നതെന്നും സിപിഎം പറഞ്ഞിരുന്നു.