സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ശനിയാഴ്ച പ്രഖ്യാപിക്കും; അവാര്‍ഡിനായുള്ള അന്തിമ പട്ടികയില്‍ 30 സിനിമകള്‍

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ശനിയാഴ്ച്ച പ്രഖ്യാപിക്കും. വൈകീട്ട് മൂന്ന് മണിക്കാണ് പ്രഖ്യാപനം നടക്കുക. ഈ വര്ഷം അവാര്‍ഡിനായുള്ള അന്തിമ പട്ടികയില്‍ 30 സിനിമകളാണുള്ളത്. അതേസമയം മികച്ച നടന്‍, നടി വിഭാഗങ്ങളില്‍ കടുത്ത മത്സരം തന്നെയാണ് നടക്കുന്നത്. സുഹാസിനിമണിരത്‌നമാണ് അന്തിമ ജൂറി അദ്ധ്യക്ഷ.

ഈ വര്‍ഷത്തെ മികച്ച നടനുള്ള നോമിനേഷന്‍ പട്ടികയില്‍ ഫഹദ് ഫാസില്‍, ഇന്ദ്രന്‍സ്, ബിജു മേനോന്‍, ജയസൂര്യ, ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമ്മൂട് എന്നിവരാണ് ഉള്ളത്. എന്നാല്‍ മികച്ച നടിക്കുള്ള
നോമിനേഷന്‍ പട്ടികയില്‍ സംയുക്ത മേനോന്‍, ശോഭന, പാര്‍വതി തിരുവോത്ത്, നിമിഷ സജയന്‍, അന്ന ബെന്‍ തുടങ്ങിയവരാണ് ഉള്ളത്.

വെള്ളം, കപ്പേള, ഒരിലത്തണലില്‍, സൂഫിയും സുജാതയും, ആണും പെണ്ണും,കയറ്റം, അയ്യപ്പനും കോശിയും, പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്നി ചിത്രങ്ങളാണ് മികച്ച സിനിമകളുടെ നോമിനേഷന്‍ പട്ടികയിലുള്ളത്. അടുത്തിടെ അന്തരിച്ച നടന്‍ നെടുമുടി വേണു, അനില്‍ നെടുമങ്ങാട്, സംവിധായകന്‍ സച്ചി എന്നിവര്‍ക്കും പുരസ്‌കാരം ലഭിക്കാനുള്ള സാധ്യതയുണ്ട്.

സംവിധായകന്‍ ഭദ്രനും കന്നഡ സംവിധായകന്‍ പി ശേഷാദ്രിയുമാണ് പ്രാഥമിക ജൂറിഅധ്യക്ഷന്മാര്‍. ദേശീയ മാതൃകയില്‍ രണ്ട് തരം ജൂറികള്‍ സംസ്ഥാന അവാര്‍ഡില്‍സിനിമ വിലയിരുത്തുന്നത് ഇതാദ്യമായാണ്. രണ്ടു പ്രാഥമിക ജൂറികള്‍ സിനിമകള്‍ കണ്ടു വിലയിരുത്തും. അവര്‍ രണ്ടാം റൗണ്ടിലേക്കു നിര്‍ദേശിക്കുന്ന ചിത്രങ്ങളില്‍ നിന്നായിരിക്കും അന്തിമ ജൂറി അവാര്‍ഡ് തീരുമാനിക്കുക. പ്രാഥമിക ജൂറിയുടെ അധ്യക്ഷന്മാര്‍ അന്തിമ ജൂറിയിലും ഉണ്ടാകും.