അത് കേരള സ്റ്റോറിയല്ല, തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നു; ലത്തീൻ അതിരൂപത മുഖപത്രം

ദി കേരള സ്റ്റോറി പ്രദർശിപ്പിച്ച ഇടുക്കി രൂപതയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ലത്തീൻ സഭ. സഭയുടെ മുഖപത്രമായ ജീവനാദത്തിലൂടെയാണ് വിമർശനം ഉന്നയിച്ചിരിക്കുന്നത്. ഇടുക്കി രൂപതാ അധികാരികൾ തല ചൊറിയുന്നത് തീക്കൊള്ളി കൊണ്ടാണെന്നും, കേരളത്തിലെ ക്രൈസ്തവ പാരമ്പര്യം എന്താണെന്ന് അറിയാത്തവർ സഭാസാരഥികളായി വരുമ്പോൾ അവർക്ക് ബൈബിളിനെക്കാൾ വലുത് വിചാരധാരയാണെന്ന് തോന്നുമെന്നും മുഖപത്രം വിമർശിക്കുന്നു.

മാലാഖമാർ കയറാൻ മടിക്കുന്ന ഇടത്ത് സാത്താൻ കയറി ബ്രേക്ക് ഡാൻസ് കളിക്കുന്ന കാലമാണ്. പ്രണയത്തെ കെണിയാണെന്ന് പ്രചരിപ്പിക്കുന്നത് എന്തിനെന്നും മുഖപത്രം ചോദിക്കുന്നു. ഇക്കാലമത്രയും സഹോദരമതസ്ഥരോട് വെറുപ്പോ വൈരാഗ്യമോ ഇല്ലാതെ ജീവിച്ചവരാണ് ക്രൈസ്തവർ, ഇടുക്കി രൂപത ക്രൈസ്തവരെ മുസ്ലിം വിരോധികളാക്കാനുള്ള സംഘപരിവാർ അജൻഡ നടപ്പിലാക്കുകയാണ്. തിരഞ്ഞെടുപ്പ് കാലത്ത് പരിവാർ തിങ്ക് ടാങ്കിന്റെ തന്ത്രം നടപ്പിലാക്കാനുള്ള കോടാലിയായി ആരും പ്രവർത്തിക്കരുതെന്നും മുഖപത്രം വ്യക്തമാക്കുന്നു.