ഇന്ത്യ നക്‌സല്‍ വിമുക്തമാകും, മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷനെ അഭിനന്ദിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

ന്യൂഡല്‍ഹി: രാജ്യത്ത് മാവോവാദികള്‍ വളരെ ചെറിയ പ്രദേശത്ത് മാത്രമാണുള്ളതെന്നും ഉടന്‍തന്നെ ഛത്തീസ്ഗഢും ഇന്ത്യ മുഴുവനായും നക്‌സല്‍ വിമുക്തമാകുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കാങ്കറില്‍ നടത്തിയ മാവോവാദി വിരുദ്ധ ഓപ്പറേഷനില്‍ പങ്കെടുത്ത സുരക്ഷാ ഉദ്യോഗസ്ഥരെ അഭിനന്ദിച്ച് അമിത് ഷാ എക്‌സില്‍ കുറിച്ചു. സുരക്ഷാസേന സംസ്ഥാനത്ത് വലിയ വിജയം കൈവരിച്ചു. നടപടി വിജയകരമാക്കിയ ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നതായും പരിക്കേറ്റ പോലീസുകാര്‍ അതിവേഗം സുഖം പ്രാപിക്കട്ടേയെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാരിന്റെ നടപടികളുടെ ഭാഗമായി മാവോവാദികള്‍ വളരെ ചെറിയ പ്രദേശത്ത് മാത്രമാണുള്ളതെന്നും ഉടന്‍തന്നെ ഛത്തീസ്ഗഢും ഇന്ത്യ മുഴുവനായും നക്‌സല്‍ വിമുക്തമാകുമെന്നും മന്ത്രി പറഞ്ഞു. നരേന്ദ്ര മോദി പ്രധാനമന്ത്രി ആയതിന് പിന്നാലെ ബി.ജെ.പി. സര്‍ക്കാര്‍, നക്‌സലിസത്തിനും ഭീകരവാദത്തിനുമെതിരേ തുടര്‍ച്ചയായ പ്രചാരണങ്ങള്‍ ആരംഭിച്ചു. 2014 മുതല്‍ ക്യാമ്പുകള്‍ സജ്ജമാക്കി.

മാവോവാദികളെ ഇല്ലാതാക്കാന്‍ 2019-ന് ശേഷം ചുരുങ്ങിയത് 250 ക്യാമ്പുകള്‍ ഛത്തീസ്ഗഢില്‍ ആരംഭിച്ചു. സര്‍ക്കാര്‍ രൂപവത്കരണത്തിന് ഏകദേശം മൂന്നുമാസത്തിനകം സംസ്ഥാനത്ത് എണ്‍പതിലധികം നക്‌സല്‍വാദികളെ വധിച്ചു. 125-ല്‍ അധികം നക്‌സലുകളെ അറസ്റ്റ് ചെയ്തു. 150-ല്‍ അധികം നക്‌സല്‍വാദികള്‍ കീഴടങ്ങി, അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

കാങ്കറിലെ ഛോട്ടേബേട്ടിയ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ബിനഗുണ്ട ഗ്രാമത്തിലാണ് മാവോവാദികളും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. 29 മാവോവാദികള്‍ കൊല്ലപ്പെട്ടുവെന്നാണ് വിവരം. ബി.എസ്.എഫും ഡിസ്ട്രിക്ട് റിസര്‍വ് ഗാര്‍ഡുമാണ് മാവോവാദി വിരുദ്ധ നടപടിയില്‍ പങ്കെടുത്തത്.