കൊല്ലം : പരിസരം മറന്ന് അടികൂടി യുവതികളുടെ വീഡിയോ പകര്‍ത്തിയെന്ന് ആരോപിച്ച് യുവതി യുവാവിന്റെ കൈ തല്ലിയൊടിച്ചു. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. കൊല്ലം കടയ്ക്കല്‍ സ്വദേശിയും ഓട്ടോഡ്രൈവറുമായ വിജിത്താണ് യുവതിയുടെ ആക്രമണത്തിന് ഇരയായത്. വിജിത്തിന്റെ പരാതിയില്‍ കടയ്ക്കല്‍ പാങ്ങലുകാട് സ്വദേശി അന്‍സിയക്കെതിരേ കേസ് രജിസ്റ്റർ ചെയ്തു.
അന്‍സിയ കമ്പിവടി കൊണ്ടാണ് വിജിത്തിനെ ആക്രമിച്ചത്. ഒരാഴ്ച മുന്‍പ് പാങ്ങലുകാട് തയ്യല്‍ക്കട നടത്തുന്ന അന്‍സിയയും മറ്റുരണ്ട് സ്ത്രീകളും തമ്മില്‍ നടുറോഡില്‍വെച്ച് ഏറ്റുമുട്ടിയിരുന്നു. ഈ സംഘര്‍ഷത്തിന്റെ വീഡിയോ വിജിത്ത് ഫോണില്‍ പകര്‍ത്തിയെന്നായിരുന്നു അന്‍സിയയുടെ സംശയം. ഇക്കാര്യം തിരക്കുന്നതിനായി ചൊവ്വാഴ്ച അന്‍സിയ ഓട്ടോസ്റ്റാന്‍ഡിലെത്തി വിജിത്തിനെ കണ്ടു.
വിജിത്ത് വീഡിയോ എടുത്തിട്ടില്ലെന്ന് പറഞ്ഞിട്ടും അന്‍സിയ വിജിത്തിനെ കമ്പിവടി കൊണ്ട് അടിക്കുകയായിരുന്നു. യുവാവിന്റെ ഇടതുകൈ തല്ലിയൊടിച്ചശേഷം അന്‍സിയ തയ്യല്‍ക്കടയ്ക്കുള്ളിലേക്ക് ഓടിക്കയറി രക്ഷപ്പെട്ടു.
കൈയ്യൊടിഞ്ഞ വിജിത്തിനെ സ്റ്റാന്‍ഡിലുണ്ടായിരുന്ന മറ്റു ഓട്ടോഡ്രൈവര്‍മാരാണ് ആശുപത്രിയിലെത്തിച്ചത്.
സംഭവത്തില്‍ ജാമ്യമില്ലാവകുപ്പുകള്‍ ചുമത്തിയാണ് അന്‍സിയക്കെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്.
സ്ത്രീകളെ ആക്രമിച്ച സംഭവത്തിലും യുവതിക്കെതിരെ കേസെടുത്തിട്ടുണ്ട്. എന്നാൽ യുവതിയെ അറസ്റ്റ് ചെയ്യാനുള്ള നടപടികളിലേക്ക് പോലീസ് കടക്കുന്നില്ലായെന്ന പരാതിയും ഉയരുന്നുണ്ട്.